ന്യൂജന്‍ തട്ടിപ്പ് മുളയിലെനുള്ളി…! എടിഎം തട്ടിപ്പ് സംഘത്തിലുള്ളവര്‍ പരിചയപ്പെട്ടത് ജയിലില്‍നിന്ന്; സഹപ്രവര്‍ത്തകന്‍ തട്ടിപ്പുകാരനെന്ന ഞെട്ടലില്‍ റിസോര്‍ട്ട് ജീവനക്കാര്‍; സിനിമയെ വെല്ലുന്ന തിരക്കഥ

ATMഅത്യാധുനിക മാര്‍ഗങ്ങള്‍ തട്ടിപ്പിന് തുണയായി

പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം മുളയിലെനുള്ളിയത് വന്‍ തട്ടിപ്പിന് തയ്യാറെടുത്തിരുന്നു സംഘത്തിനെ. തട്ടിപ്പ് ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ സംഘം പോലീസ് പിടിയിലായത് കൊണ്ട് കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായില്ല. സംഘം വ്യാജകാര്‍ഡുകള്‍ നിര്‍മിച്ച് പണം തട്ടാന്‍ ആരംഭിച്ചിട്ട് രണ്ടുമാസമെ ആയിരുന്നുള്ളു. രണ്ടു മാസം കൊണ്ട് തന്നെ അഞ്ചു ലക്ഷത്തോളം രൂപ സംഘം വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ച് തട്ടിയെടുത്തതായാണു സൂചനയെന്നു പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.

ന്യൂജന്‍ തട്ടിപ്പ്

തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പിനെക്കാള്‍ അത്യാധുനിക രീതിയിലാണ് ഈ സംഘം തട്ടിപ്പിന് കളമൊരുക്കിയത്. തിരവനന്തപുരത്ത് എടിഎമ്മില്‍ ക്യാമറയും സ്കിമ്മറും വച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയതെങ്കില്‍ ഇവിടെ ചൈനയില്‍ നിന്ന് അത്യാധുനിക യന്ത്രങ്ങള്‍ ഓണ്‍ലൈന്‍വഴി വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു കാര്‍ഡിലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇതിനായി സംഘം ചൈനയില്‍നിന്ന് കാര്‍ഡ് റീഡറും മറ്റ് ഉപകരണങ്ങളും വാങ്ങി.

എടിഎം കാര്‍ഡ് സൈ്വപ് ചെയ്ത് ഉപഭോക്താവ് മാറിക്കഴിയുമ്പോള്‍ കാര്‍ഡ് റീഡര്‍ മെഷീനില്‍ സൈ്വപ് ചെയ്ത് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. സ്ഥാപനത്തിലെ സിസിടിവി കാമറ വഴിയും മറ്റും മെഷീനില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതു തന്ത്രത്തില്‍ മനസിലാക്കിയാണു പിന്‍നമ്പര്‍ ശേഖരിച്ചിരുന്നത്. കോടനാട് ബിസ്പറിംഗ് വാട്ടര്‍ റിസോര്‍ട്ടിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു ഒന്നാം പ്രതിയായ അഹദ്‌മോന്‍. ഇയാള്‍ വഴിയാണു കാര്‍ഡ് സൈ്വപ് ചെയ്യുന്ന മെഷീനില്‍നിന്നു രാജഗോപാലിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. രാജഗോപാലിന്റെ കാര്‍ഡ് വിവരങ്ങള്‍ അഹദ്‌മോന്‍ തന്റെ കയ്യിലുള്ള യന്ത്രത്തിലേക്ക് പകര്‍ത്തുകയായിരുന്നു. ഇതിനുശേഷം വ്യാജകാര്‍ഡ് നിര്‍മിക്കുകയായിരുന്നു. തങ്ങളുടെ കയ്യിലുള്ള കാര്‍ഡിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞ് അതിലേക്ക് ചോര്‍ത്തിയ വിവരങ്ങള്‍ ചേര്‍ക്കും. ഇത്തരം കാര്‍ഡുകളുപയോഗിച്ച് പണം പിന്‍വലിക്കും.

സംഘത്തിലുള്ളവര്‍ പരിചയപ്പെട്ടത് ജയിലില്‍നിന്ന്       

ഷാരൂഖ് ഒഴികെ മറ്റുള്ളവരെല്ലാം വിവിധ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. സംഘത്തിലെ പ്രധാനിയായ ജിന്റോ ആലപ്പുഴയില്‍ ജയില്‍വാസത്തിനിടെയാണു സംഘത്തിലെ മറ്റംഗങ്ങളുമായി പരിചയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഇവര്‍ ജയിലില്‍ വച്ചാണു പുതിയ ഹൈടെക് തട്ടിപ്പിനെക്കുറിച്ചു പ്ലാന്‍ ചെയ്യുന്നത്. ജയിലില്‍നിന്നിറങ്ങിയശേഷം സംഘം ഒത്തുകൂടിയാണ് തട്ടിപ്പ് നടത്തിയത്. ആഡംബര ജീവിതം നയിക്കാനാണു തട്ടിപ്പുവഴി ലഭിച്ച പണം ഇവര്‍ ഉപയോഗിച്ചിരുന്നത്. കോടനാട് ബിസ്പറിംഗ് വാട്ടര്‍ പാര്‍ക്കിലെ ദൗത്യം വിജയിച്ചതോടെ മറ്റു സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പിനു കളമൊരുക്കുന്നതിനിടെയാണു സംഘം വലയിലായത്.

പോലീസിന്റെ സമര്‍ഥമായ നീക്കം

കഴിഞ്ഞ 28നു രാത്രി 11.35നും 11.45നുമിടയില്‍ കോയമ്പത്തൂരിലെ ഗാന്ധിപുരത്തുനിന്നു പത്തു തവണയായി രാജഗോപാലിന്റെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ പിന്‍വലിച്ചു. ഐസിഐസിഐ ബാങ്കിന്റെ മൂവാറ്റുപുഴ ബ്രാഞ്ചിലായിരുന്നു ഇദ്ദേഹത്തിന്റെ അക്കൗണ്ട്. രാജഗോപാലിന്റെ മൊബൈല്‍ ഫോണിലേക്കു സന്ദേശം വന്നതോടെയാണു പണം പിന്‍വലിച്ചതായി അറിയുന്നത്. രാജഗോപാല്‍ ഉടന്‍ മൂവാറ്റുപുഴ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു രാജഗോപാല്‍ പണം പിന്‍വലിച്ച മൂവാറ്റുപുഴയിലെ മൂന്ന് എടിഎം കൗണ്ടറില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ പണം പിന്‍വലിച്ചതായി അറിയാന്‍ കഴിഞ്ഞില്ല.

ഇതിനിടെ, കോടനാട് റിസോര്‍ട്ടില്‍ താമസിച്ചിരുന്നെന്നും എടിഎം കാര്‍ഡ് വഴിയാണ് അവിടെ പണം നല്‍കിയതെന്നും രാജഗോപാല്‍ പോലീസിനോടു പറഞ്ഞു. സംശയം തോന്നിയ പോലീസ് രഹസ്യമായി മൂന്നുദിവസം റിസോര്‍ട്ടില്‍ തങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചു. ഇതിനിടെ, റിസപ്ഷനില്‍ പണം കൈകാര്യം ചെയ്യുന്ന അഹദ്‌മോന്റെ നീക്കത്തില്‍ പോലീസിനു സംശയം തോന്നി. അഹദ്‌മോനാണു രാജഗോപാലിന്റെ പണം സൈ്വപിംഗ് മെഷീന്‍ വഴി വാങ്ങിയതെന്നു മനസിലാക്കിയ പോലീസ് ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഉപഭോക്താവിന്റെ കാര്‍ഡ് സൈ്വപ് ചെയ്തശേഷം അഹദ് തന്റെ പോക്കറ്റില്‍കിടന്ന കാര്‍ഡ് റീഡറെടുത്ത് ഉടന്‍ സൈ്വപ് ചെയ്തതു സിസിടിവി കാമറയിലൂടെ വ്യക്തമായി. പോലീസ് അഹദിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതോടെയാണു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.  തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.

കൂടുതല്‍ പരാതികള്‍

എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന  വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ കൂടുതല്‍ പരാതികളും പോലീസിനു ലഭിച്ചു തുടങ്ങി. സംഘത്തിലെ ഒന്നാം പ്രതിയെ പിടികൂടിയ കോടനാട് റിസോര്‍ട്ടില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് താമസിച്ച രണ്ട് പേരുടെയും പണം നഷ്ടപ്പെട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. റിസോര്‍ട്ട് ഉടമയ്ക്കും പണം ഇതുപോലെ നഷ്ടപ്പെട്ടതായും പറയുന്നു. എസ്പി ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പത്തനാപുരം, കുറുപ്പുംപടി പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഈ തട്ടിപ്പുനടത്തിയതും ഇതേ സംഘമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

സഹപ്രവര്‍ത്തകന്‍ തട്ടിപ്പുകാരനെന്ന ഞെട്ടലില്‍ റിസോര്‍ട്ട് ജീവനക്കാര്‍

പോലീസ് പിടികൂടിയതോടെയാണ് വന്‍തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് തങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന അഹദ്‌മോന്‍ എന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലായത്. കോടനാട് ബിസ്പറിംഗ് വാട്ടര്‍ റിസോര്‍ട്ടിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയായ അഹദ്‌മോന്‍ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അധികം ആരോടും സംസാരിക്കാത്ത രീതിയിലായിരുന്നു. ഇടയ്ക്കിടെ ബൈക്കുമായി പുറത്തുപോകും. സഹപ്രവര്‍ത്തകരായ മറ്റുള്ളവരോട് മാന്യമായ രീതിയിലുള്ള പെരുമാറ്റവും സംസാരവുമായിരുന്നു അഹദ്‌മോന്റേത്. അതുകൊണ്ടുതന്നെ എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ ഒന്നാംപ്രതി അഹദ്‌മോനാണെന്ന് സഹപ്രവര്‍ത്തകര്‍ അറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്.

എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

മൂവാറ്റുപുഴ: എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായ സഹോദരങ്ങളടക്കം അഞ്ചു യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു.  ആലപ്പുഴ സിറാജ് മന്‍സിലില്‍ അഹദ് മോന്‍(20), സഹോദരന്‍ ഹസിം(19), ചാലക്കുടി കുറുപ്പായി ജിന്റോ ജോയി (32), പള്ളുരുത്തി തടയപ്പറമ്പില്‍ മനുജോളി (23), ആലപ്പുഴ സുദിക്കാട്ട് ഷാരൂഖ്(21) എന്നിവരെയാണു മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍

മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഓണഅവധിക്കുശേഷം കോടതി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം പ്രതികളുടെ കസ്റ്റഡിക്ക് അപേക്ഷ  നല്‍കും.

അഞ്ചു ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായാണു സൂചനയെന്നു പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വാളകം അമ്പലംപടി ശ്രീരാഗം രാജഗോപാല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഘം പോലീസ് വലയിലായത്. കാര്‍ഡ് വഴി ഇടപാടു നടത്തുന്ന സൈ്വപിംഗ് മെഷീനില്‍നിന്നു കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് ഉപഭോക്താവിന്റെ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ കോപ്പി ചെയ്തായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിലെ സിസിടിവി കാമറ വഴിയും മറ്റും മെഷീനില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതു തന്ത്രത്തില്‍ മനസിലാക്കിയാണു പിന്‍നമ്പര്‍ ശേഖരിച്ചിരുന്നത്. തുടര്‍ന്നു വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ചു പണം തട്ടിയെടുക്കുകയാണു രീതി.

ചൈനയില്‍നിന്ന് കാര്‍ഡ് റീഡറും മറ്റ് ഉപകരണങ്ങളും സംഘം വാങ്ങി. എടിഎം കാര്‍ഡ് സൈ്വപ് ചെയ്ത് ഉപഭോക്താവ് മാറിക്കഴിയുമ്പോള്‍ കാര്‍ഡ് റീഡര്‍ മെഷീനില്‍ സൈ്വപ് ചെയ്ത് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. രാജഗോപാലിന്റെ ഒരു ലക്ഷം രൂപ ഇപ്രകാരം ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.

Related posts