ന്യൂഡൽഹി: മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്‍പ് സംഘർഷം. ചുരാചന്ദ്പുരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തെന്ന് പോലീസ് പറഞ്ഞു. പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ നിരവധിപ്പേർക്കു പരിക്കേറ്റു.
നാളെ, മണിപ്പുർ തലസ്ഥാന നഗരമായ ഇംഫാലിലും ചുരാചന്ദ്പുരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. 2023 മേയിൽ മണിപ്പുരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
സന്ദർശനത്തിനു മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പുർ സന്ദർശനത്തിനെതിരേ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, നാഗ സംഘടനകൾ ദേശീയപാത ഉപരോധം താത്കാലികമായി പിൻവലിച്ചു. സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായതിനെത്തുടർന്ന് മണിപ്പുരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്.