തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.
ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലിയല്ലെന്നും സുരേഷ്ഗോപി പറഞ്ഞു. ഫേസ്ബൂക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൽനിന്ന്
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാൻ കാരണം അവർക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ… കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ടുകൊണ്ടിരുന്നു ആളുകൾ ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വച്ച് നൽകാൻ ഇറങ്ങിയല്ലോ… ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.