തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഓഹരിക്കൈമാറ്റം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത. അദാനിയുടെ ഓഹരിക്കൈമാറ്റത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ഒത്തുകളിയും അഴിമതിയുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ ആരോപിച്ചത്.
വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതിലും സംശയമുണ്ടെന്നും കെ.കെ. രാഗേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ആരോപണങ്ങളെ നിരാകരിക്കുകയാണ് പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍.
വിഴിഞ്ഞം പദ്ധതിയെ അനാവശ്യമായി വിവാദത്തിലാക്കുന്നത് കേരളത്തിന്റെ വികസനത്തിന് തടസമാകുമെന്നും അഴിമതിയുണ്ടെന്ന് തനിക്കറിയില്ലെന്നാണ് ഇ.പി. ജയരാജന് വ്യക്തമാക്കിയത്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു ഇ.പി യുടെ നിലപാട്.
സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നും അതിന്റെ ഭാഗമായി മാത്രമെ ദിവ്യ .എസ് അയ്യരുടെ മാറ്റത്തെ കാണാന്‍ സാധിക്കുകയുള്ളുവെന്ന നിലപാടാണ് പി.കെ. ശ്രീമതിയും വ്യക്തമാക്കിയത്.
സമാന നിലപാടാണ് കെ.കെ. ശൈലജയും സ്വീകരിച്ചത്. കണ്ണൂരിലെ സിപിഎം നേതാക്കളില്‍ ഒരു വിഭാഗം പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തിൽ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പ്രതികരിച്ചു.
ഇ.പി. ജയരാജന്റെ പ്രസ്താവന താന്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനി ഓഹരി എംഎസ് സി കമ്പനിക്ക് നല്കുന്നതില് പ്രശ്നമില്ല. സര്‍ക്കാരിന്റെ അറിവും അനുമതിയും വേണമായിരുന്നു. വിഴിഞ്ഞത്തിന് തങ്ങള്‍ എതിരല്ലെന്നും വ്യവസ്ഥകളാണ് പ്രശ്നമെന്നും അദ്ദേഹം പ്രതികരിച്ചു.
