പരവൂർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ വൈദ്യുതീകരണ പദ്ധതികളിലൊന്ന് പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിൽ ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആകെ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ 99.6 ശതമാനവും ഇതിനകം വിജയകരമായി വൈദ്യുതീകരിച്ചു കഴിഞ്ഞു.റെയിൽവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇനി അഞ്ച് സംസ്ഥാനങ്ങളിലായി വെറും 269 റൂട്ട് കിലോമീറ്റർ മാത്രമാണ് ഹരിത ശൃംഖല പൂർത്തിയാക്കാൻ അവശേഷിക്കുന്നത്.
ദുഷ്കരമായ ഭൂപ്രദേശങ്ങളിലെ പ്രവൃത്തികളുടെ സങ്കീർണത കാരണമാണ് ഈ ഭാഗങ്ങളിലെ നിർമാണം നീണ്ടുപോയത്. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ഈ അവസാന മൈൽ ദൂരവും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മേയ് 31 വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്തെ 70,271 റൂട്ട് കിലോമീറ്റർ വരുന്ന ആകെ ബ്രോഡ് ഗേജ് ശൃംഖലയിൽ 70,002 കിലോമീറ്ററും വൈദ്യുതീകരണ ദൗത്യം പൂർത്തിയാക്കി.
100 ശതമാനം വൈദ്യുതീകരണം എന്ന ചരിത്ര നാഴികക്കല്ലിലേക്ക് ഇന്ത്യൻ റെയിൽവേ ഇനി ഏതാനും മാസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഇന്ധനച്ചെലവ് വൻതോതിൽ കുറയ്ക്കുന്നതിനും ചരക്കുനീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പുറമെ റെയിൽവേ ലക്ഷ്യമിടുന്ന നെറ്റ്-സീറോ കാർബൺ പദവി കൈവരിക്കാനും ഈ നേട്ടം സഹായകമാകും.
വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി മാത്രം 2026-27 സാമ്പത്തിക വർഷത്തിൽ റെയിൽവേ 5,000 കോടി രൂപയാണ് പ്രത്യേകമായി അനുവദിച്ചിരിക്കുന്നത്. കർണാടക (120 ആർകെഎം), തമിഴ്നാട് (68 ആർകെഎം), അസം (55 ആർകെഎം), ഗോവ (16 ആർകെഎം), രാജസ്ഥാൻ (10 ആർകെഎം) എന്നീ സംസ്ഥാനങ്ങളിലാണ് ബാക്കിയുള്ള ജോലികൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലയളവുകളെ അപേക്ഷിച്ച് റെയിൽവേ വൈദ്യുതീകരണത്തിന്റെ വേഗതയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മുൻപത്തെക്കാൾ ഏകദേശം 14 മടങ്ങോളം വേഗതയിലാണ് കഴിഞ്ഞ വർഷങ്ങളിൽ പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങിയത്. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ഇലക്ട്രിക് ട്രാക്ഷൻ ഉപയോഗിക്കുമ്പോൾ ഇന്ധനച്ചെലവിൽ 60 ശതമാനത്തോളം ലാഭമുണ്ടാകും. തിരക്കേറിയ ചരക്കുഗതാഗത റൂട്ടുകളിൽ ഇത് സാമ്പത്തികമായി വലിയ പ്രയോജനം ചെയ്യും.
അതേസമയം, പൂർണമായ റെയിൽവേ വൈദ്യുതീകരണത്തെ ‘പച്ചപ്പ്’ അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദമെന്ന് പൂർണമായി വിശേഷിപ്പിക്കുന്നതിൽ സാങ്കേതിക വിദഗ്ധർ ചില ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. ട്രെയിനുകൾ ഓടിക്കാനായി റെയിൽവേ ഉപയോഗിക്കുന്ന പവർ ഗ്രിഡുകളിലെ വൈദ്യുതി ഇപ്പോഴും കൽക്കരി അമിതമായി ഉപയോഗിക്കുന്ന താപനിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് റെയിൽവേയുടെ പൂർണ കാർബൺ വിമുക്ത അവകാശവാദങ്ങൾക്ക് ഭാഗികമായി തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
- എസ്. ആർ. സുധീർ കുമാർ
