ബ്രണ്ണന്‍ കോളജില്‍ എബിവിപിയുടെ കൊടിമരം പിഴുതു മാറ്റി പ്രിന്‍സിപ്പല്‍ ! വീണ്ടും കൊടിമരം സ്ഥാപിച്ച് എബിവിപി; വധഭീഷണിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍…

ഗവ. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ കൊടിമരത്തിനു പകരം പുതിയ കൊടിമരം സ്ഥാപിച്ച് എബിവിപി പതാക ഉയര്‍ത്തി. കോളജ് അങ്കണത്തില്‍ എസ്എഫ്‌ഐയുടെ കൊടിമരത്തിനു തൊട്ടടുത്തായി എബിവിപി കൊടിമരം നാട്ടിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍ കൊടി പിഴുത് എറിഞ്ഞത്. കൊടിമരം പിഴുത് മാറ്റിയതിനെത്തുടര്‍ന്ന് തനിക്ക് എബിവിപിയില്‍ നിന്ന് വധഭീഷണിയുള്ളതായി പ്രിന്‍സിപ്പല്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു.

കനത്ത പൊലീസ് കാവലുണ്ടായിരുന്ന കോളജിലേക്ക് ഇന്നലെ എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, നേതാക്കളായ വിശാഖ് പ്രേമന്‍, എസ്.ദര്‍ശന്‍, വിനേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തകര്‍ കൊടിമരവുമായി എത്തിയത്. പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജാഥയ്ക്കു സ്വീകരണത്തിനു നേരത്തേ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു കഴിഞ്ഞ് എബിവിപിക്ക് അനുമതി നല്‍കാമെന്നും പൊലീസ് അറിയിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും ഡിവൈഎസ്പി: കെ.വി.വേണുഗോപാല്‍ നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ വഴങ്ങി. പിറകേ ഫ്രറ്റേണിറ്റി സംസ്ഥാന ജാഥ ക്യാംപസിനകത്ത് എത്തി. അവരുടെ പരിപാടി അവസാനിച്ചതോടെ പ്രിന്‍സിപ്പലിനെ കണ്ട ശേഷം എബിവിപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കോളജ് അങ്കണത്തില്‍ കൊടിമരം നാട്ടി കൊടി ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രക്തസാക്ഷി അനുസ്മരണ പരിപാടിക്കായി എബിവിപി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയതു വിവാദമായിരുന്നു. എസ്എഫ്‌ഐയുടെ പതാകകളും തോരണവും ക്യാംപസില്‍ നിലനില്‍ക്കെയാണ് എബിവിപിയുടെ കൊടിമരം എടുത്തുമാറ്റിയതെന്നാണ് ആക്ഷേപം. അതേ സമയം, അനുസ്മരണ പരിപാടി നടത്താന്‍ രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രം കൊടി ഉയര്‍ത്താനാണ് എബിവിപിക്ക് അനുമതി നല്‍കിയതെന്നും, പരിപാടി കഴിഞ്ഞിട്ടും മാറ്റാത്തതിനാലാണ് എടുത്തുമാറ്റിയതെന്നുമാണു പ്രിന്‍സിപ്പലിന്റെ വിശദീകരണം. പ്രിന്‍സിപ്പലിന്റെ വീട്ടിലേക്കു രാത്രി സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

Related posts