കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടന്ന കടുത്ത നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ മത്സര സന്നദ്ധത അറിയിച്ച കെ. സുധാകരൻ ഉൾപ്പെടയുള്ള എംപിമാർ കടുത്ത അതൃപ്തിയിൽ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങി കണ്ണൂരിലെ വീട്ടിലെത്തി. മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരനുമായും അടൂർ പ്രകാശുമായും ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തുകയും മത്സരിക്കേണ്ടന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് സൂചന.
ഇതിന്, പിന്നാലെയാണ് കെ. സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്. അടൂർപ്രകാശും സുധാകരനുമായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു.നേതൃത്വവുമായി അതൃപ്തിയിലുള്ള കെ. സുധാകരനെ ഡൽഹിയിലെ ഫ്ലാറ്റിലെത്തിയാണ് കണ്ടത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകുമെന്ന് സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിക്കുകയും ചെയ്തിരുന്നു.
എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. മത്സരിക്കണമെന്ന് എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശും നിലപാടെടുത്തിന് പിന്നാലെ എം.കെ. രാഘവനും കൊടിക്കുന്നില്‍ സുരേഷും ഷാഫി പറമ്പിലും നേതൃത്വത്തെ മത്സരസന്നദ്ധത അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മത്സരിക്കണമെന്ന ആവശ്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വച്ചു.
എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ടെന്ന കടുത്ത നിലപാടാണ് സംസ്ഥാന നേതാക്കളെടുത്തത്. സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രിയും എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, മത്സരിക്കാന്‍ താത്പര്യമറിയിച്ചിട്ടില്ലെന്നാണ് കെ.സി. വേണുഗോപാലും ഷാഫി പറമ്പിലും പ്രതികരിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട് ഇന്ന് സ്ക്രീനിംഗ് കമ്മിറ്റി മാത്രമായിരിക്കും ഡൽഹിയിൽ ഉണ്ടാകുക. തിങ്കളാഴ്ച അടുത്തഘട്ട തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. ഭൂരിഭാഗം സീറ്റുകളും തിങ്കളാഴ്ചയോടെ തീരുമാനിക്കും.
- സ്വന്തം ലേഖകൻ
