നിക്കല്‍ ഖനനം ചെയ്തിരുന്ന ഖനി വിറ്റൊഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയതാ വമ്പന്‍ സ്വര്‍ണശേഖരം ! നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതമെന്ന് ലോകം…

കടംകയറി മുടിഞ്ഞ് സ്ഥലം വില്‍ക്കാനൊരുങ്ങുമ്പോള്‍ ആ സ്ഥലത്തു നിന്ന് നിധി കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനെ (ആര്‍എന്‍സി) തേടിയെത്തിയത് ഇതുപോലെയൊരു ഭാഗ്യമാണ്. നിക്കലാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്തെടുത്തിരുന്നത്.

തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. വന്‍ സ്വര്‍ണനിക്ഷേപത്തിന്റെ രൂപത്തിലായിരുന്നു കമ്പനിയ്ക്ക് ലോട്ടറിയടിച്ചത്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്.

നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശേഷണവും പിന്നാലെയെത്തി.

കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്തായാലും സംഭവത്തിനു പിന്നാലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഓഹരി മൂല്യം ഒറ്റയടിക്കു 83 ശതമാനമാണു കുതിച്ചു കയറിയത്.

2016ലാണ് ആര്‍എന്‍സി ഈ ഖനി സ്വന്തമാക്കിയത്. പെര്‍ത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലായിരുന്നു ഖനി. 1970കള്‍ മുതല്‍ക്കുതന്നെ ഇവിടെ നിക്കല്‍ ഖനനം നടക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബീറ്റ ഹണ്ട് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ക്വിബെക്കില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ നിക്കല്‍ ഖനി വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ആര്‍എന്‍സി. അതിനു പണം തേടിയാണ് ബീറ്റ ഹണ്ട് വില്‍ക്കാനൊരുങ്ങിയത്. എന്നാല്‍ ഭാഗ്യമെത്തിയതാകട്ടെ തനിത്തങ്കത്തിന്റെ രൂപത്തിലും.

ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും.

ഇതിന്റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.4-1.5 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. അതായത് ആര്‍എന്‍സി കമ്പനിയുടെ വിപണി മൂല്യത്തിന്റെ ഒരു വലിയ ഭാഗത്തോളം. നിക്കല്‍ ഖനി വാങ്ങിയപ്പോഴും ആര്‍എന്‍സിയുടെ കണ്ണ് സ്വര്‍ണത്തില്‍ തന്നെയായിരുന്നു.

ഖനിക്കു താഴെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സൂചന നേരത്തെ ലഭിച്ചതിനെത്തുടര്‍ന്നാണ് കമ്പനി നിക്കലില്‍ കൈവച്ചത്. തുടര്‍ന്ന് ചെറിയ തോതില്‍ സ്വര്‍ണവും ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ സ്വര്‍ണം ലഭിക്കാതെ വന്നതോടെയാണ് ഖനി വിറ്റൊഴിയാന്‍ കമ്പനി തീരുമാനിച്ചത്.

ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്.

സംസ്‌കരിക്കാന്‍ പോലും അയയ്ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. സ്വര്‍ണം വേര്‍തിരിച്ചു വില്‍ക്കുന്നതിനേക്കാള്‍ ഇതൊരു ‘മ്യൂസിയം പീസാക്കി’ മാറ്റുന്നതായിരിക്കും നല്ലതെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. അത്രയേറെ അപൂര്‍വമാണ് ഈ കണ്ടെത്തലെന്നതു തന്നെയാണ് ഇതിനു കാരണവും.

Related posts