എം.സുരേഷ്ബാബു
തിരുവനന്തപുരം: ഐപിഎസ് ലഭിക്കുന്നതിനും സർവീസ് നീട്ടിക്കിട്ടാനും വേണ്ടി ജനനത്തീയതി തിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്്് വിജിലൻസ് എസ്പി യുടെ അന്വേഷണ ശുപാർശ റിപ്പോർട്ട് . റിപ്പോർട്ട്്് അടങ്ങിയ ഫയൽ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു.
പോലീസ് സേനയിൽ പ്രവേശിക്കുന്ന സമയത്ത് സമർപ്പിച്ച ജനനതീയതി രേഖ ഇരുപത്തിമൂന്ന് വർഷത്തിന് ശേഷം തിരുത്തിയാണ് ഐപിഎസ് പട്ടികയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടം പിടിച്ചത്. ജനനതീയതി തിരുത്തിയതാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കായത്. പോലീസ് ഉദ്യോഗസ്ഥനെതിരെ ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥനും സന്നദ്ധ സംഘടനയും നൽകിയ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കൃത്രിമത്വം വെളിച്ചത്തായത്.
പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അച്ചടക്ക നടപടി ഉൾപ്പെടെ ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ചു. 1982 നവംബർ ഒന്നിന് എസ്ഐ ആയി പോലീസ് സർവീസിൽ കയറിയ ഉദ്യോഗസ്ഥനാണ് . അന്ന് പിഎസ് സിയുടെ ഗസറ്റ് നോട്ടിഫിക്കേഷനിൽ 1982 ജനുവരി ഒന്നിന് 20 വയസ്സ് പൂർത്തിയായിരിക്കണമെന്നായിരുന്നു വ്യവസ്ഥ.
ഇദ്ദേഹത്തിന്റെ എസ്എസ്എൽസി ബുക്കിലെ ജനനത്തീയതി 1961 മെയ് 31 ആയിരുന്നു. യോഗ്യതകളുടെ അടിസ്ഥാനത്തിൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 23 വർഷത്തിന് ശേഷം തന്റെ ജനനതീയതി 1962 ജനുവരി 27 എന്ന് പുതിയ രേഖയുണ്ടാക്കിയതാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. ഐപിഎസ് തരപ്പെടുത്തുന്നതിനും കൂടുതൽ കാലം സർവീസിൽ തുടരാനുമാണ് ഇത്തരത്തിൽ കൃത്രിമമായി രേഖകൾ ചമച്ചതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ പിഎസ് സിയെയും കബളിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
1982 ൽ പിഎസ് സി പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ കേരള പോലീസിൽ എസ്ഐ ആയി നിയമിതനാകുന്നതിന് 20 വയസ്സ് പൂർത്തിയാകുകയും ബിരുദം ഉണ്ടായിരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ പുതുക്കിയ ജനനതീയതി പ്രകാരം അദ്ദേഹത്തിന് 20 വയസ് പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 20 വയസ് തികയാൻ 27 ദിവസത്തെ കുറവ് ഉള്ളതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
ഇത് ക്രിമിനൽ കേസ് എടുക്കാവുന്ന കുറ്റമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരള പോലീസ് സർവീസിൽ കയറിയാൽ അഞ്ച് വർഷത്തിനകം ജനനതീയതികളിൽ പിശകുണ്ടെങ്കിൽ തിരുത്തണമെന്നാണ് വ്യവസ്ഥ. ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. 2016-ൽ ഐപിഎസിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഈ പോലീസ് ഉദ്യോഗസ്ഥന്റെ പേരുണ്ട്.
വിജിലൻസ് അന്വേഷണത്തിൽ ജനനതീയതി തിരുത്തിയത് കണ്ടെത്തിയതോടെ തന്റെ പുതിയ ജനനതീയതി റദ്ദാക്കണമെന്നും പഴയ തീയതി അനുസരിച്ച് സർവീസിൽ നിന്നും വിരമിക്കാൻ അനുവദിക്കണമെന്നും അഭ്യർഥിച്ച് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ഇദ്ദേഹം വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്.പി.കെ. ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ പരിഗണനയിലാണ്.