ഉത്തര്‍പ്രദേശിലെ സാധാരണക്കാരനായ കര്‍ഷകന്റെ മകള്‍; വളര്‍ത്തിയത് വിധവയായ അമ്മ; ഐപിഎസ് നേടിയ ഇല്‍മ അഫ്രോസിന്റെ ജീവിതം ഏവര്‍ക്കും മാതൃക…

അച്ഛന് കാന്‍സര്‍ ആണെന്നു തിരിച്ചറിയപ്പെട്ടപ്പോള്‍ ഇല്‍മ അഫ്രോസിന് പ്രായം 14 മാത്രമായിരുന്നു.അച്ഛന്റെ മരണശേഷം അവളെയും 12 വയസുള്ള സഹോദരനെയും വളര്‍ത്താന്‍ അമ്മ സുഹൈല പര്‍വീണ്‍ ഏറെ പാടുപെട്ടു.സാധാരണ എല്ലാവരും ഒരു പ്രായമാകുമ്പോള്‍ സ്ത്രീധനവും കൊടുത്ത് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്ന പതിവു തെറ്റിച്ച വ്യക്തിയായിരുന്നു അവര്‍.പകരം, അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. നാട്ടിലെ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അവള്‍ പ്രശസ്തമായ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ ഫിലോസഫിയില്‍ ബിരുദത്തിന് പ്രവേശനം നേടി.

‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്. പ്രൊഫസര്‍മാര്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമിനും അപ്പുറത്തേക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഓരോരുത്തരെയും അവരവരുടെ ചിന്താശേഷിയെ വളര്‍ത്താന്‍ കഴിഞ്ഞു’ ഇല്‍മ പറയുന്നു. ആ സമയത്താണ് ഇല്‍മയുടെ മനസ്സില്‍ ‘സിവില്‍ സര്‍വീസ്’ എന്ന ആഗ്രഹം മുള പൊട്ടുന്നത്. ഫിലോസഫിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെ തുടങ്ങി. ഗാന്ധിജിയെ കുറിച്ചും മറ്റും ആഴത്തില്‍ അറിവ് നേടി. കഠിനാധ്വാനം അവളെ തുണച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് നേടി.

അതോടെ അവളുടെ ലോകം വളരുകയായിരുന്നു. ലോകത്തെക്കുറിച്ച് അവള്‍ക്ക് കാഴ്ചപ്പാടുണ്ടായി. പിന്നീട്, ന്യൂയോര്‍ക്കിലേക്ക്. അവിടെ വോളണ്ടിയറി സര്‍വീസ് പ്രോഗ്രാം… അപ്പോഴും എന്തോ ഒരു നഷ്ടബോധം അവളെ അലട്ടി. എല്ലാ ദിവസവും മുറിയിലെത്തുമ്പോള്‍ അമ്മയേയും അവരുടെ പുഞ്ചിരിയും അവള്‍ക്ക് മിസ് ചെയ്യും. പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇതാണോ താന്‍ നേടാനാഗ്രഹിച്ചത് എന്ന് ആലോചിക്കും. ഗാന്ധിജിയുടെ സ്വപ്നം പോലെ എല്ലാ മനുഷ്യരുടെയും കണ്ണുനീര്‍ തുടക്കണമെന്ന് കരുതും. തനിക്ക് കിട്ടിയ വിദ്യാഭ്യാസവും അറിവും തന്റെ രാജ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ടതല്ലേ എന്ന് ആലോചിക്കും.

ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും അവിടെയുള്ള മനുഷ്യരുടെ കണ്ണുകളിലെ തിളക്കം അവള്‍ കാണും. അതില്‍ ‘നമ്മുടെ മകള്‍ നമ്മെ രക്ഷിക്കും’ എന്ന പ്രതീക്ഷയുണ്ടായിരുന്നു. അയല്‍ക്കാരും ബന്ധുക്കളും ചെറിയ ചെറിയ ആവശ്യങ്ങളുമായി അവളെ സമീപിക്കും. ഒരു റേഷന്‍കാര്‍ഡ് കിട്ടുന്നതിന് സഹായിക്കാന്‍, ചില ഫോമുകള്‍ പൂരിപ്പിക്കാന്‍ അങ്ങനെ… അങ്ങനെ…
അപ്പോഴാണ് തന്റെ സന്തോഷം ഈ ഗ്രാമത്തിലാണല്ലോ എന്നവള്‍ ചിന്തിക്കുന്നത്. തിരികെ നാട്ടിലേക്ക് വരാന്‍ അവളാഗ്രഹിച്ചു. അമ്മയും പ്രിയപ്പെട്ടവരുമെല്ലാം ഇവിടെയാണ്. അവരെപ്പോഴും അടുത്തുണ്ടാകും. അങ്ങനെയാണ് അവളുടെ ചിന്ത സിവില്‍ സര്‍വീസിലേക്കെത്തുന്നത്. അങ്ങനെ ഗ്രാമത്തില്‍ തിരികെയെത്തിയ അവള്‍ സിവില്‍ സര്‍വീസിനായി ശ്രമം ആരംഭിച്ചു 2017 -ല്‍ അവള്‍ 217-ാം റാങ്കോടെ സിവില്‍ സര്‍വീസ് പാസായി. ഹിമാചല്‍ കേഡറില്‍ 16 മാസം നീണ്ട പരിശീലനം.

അമ്മയും സഹോദരനുമാണ് തനിക്ക് ഈ സ്വപ്നത്തിലേക്ക് എത്താന്‍ കരുത്തായത് എന്ന് ഇല്‍മ പറയും. ”എന്റെ അമ്മയാണ് കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്നെ പഠിപ്പിക്കുന്നത്. എന്റെ സഹോദരന്‍ എനിക്കായി സ്ത്രീധനത്തുക കരുതി വയ്ക്കുകയല്ല ചെയ്തത്. മറിച്ച് അവനത് എന്റെ പഠനത്തിനായി ചെലവഴിച്ചു. എന്നെ, പഠിപ്പിക്കാനായി അമ്മയും സഹോദരനും ഒരുപാട് ത്യാഗം ചെയ്തു.” ഇല്‍മ പറയുന്നു. നാട്ടില്‍ തിരികെയെത്തിയപ്പോള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും ഇല്‍മ തുടങ്ങി. ”ഓരോ കുട്ടികളിലുമുള്ള യഥാര്‍ത്ഥ കരുത്ത് കണ്ടെത്തണം. അവരെ അവരുടെ സ്വപ്നങ്ങളിലേക്ക് നടത്തണം. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും തിളങ്ങാനുള്ള അവസരം കിട്ടണം.” അവള്‍ പറയുന്നു. ഇല്‍മയുടെ ജീവിതകഥ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Related posts