വിയന്ന: ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് പ്രഖ്യാപിച്ചു.
35 രാജ്യങ്ങൾ ഉൾപ്പെട്ട ബോർഡിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഇതിനാവശ്യമായ പ്രമേയം അവതരിപ്പിച്ചത്. 19 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 11 പേർ വിട്ടുനിന്നപ്പോൾ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നിവർ എതിർത്തു വോട്ട് ചെയ്തു. വിഷയം ഇനി യുഎൻ രക്ഷാസമിതിയുടെ പരിഗണനയ്ക്കു വിടും.
ആണവകേന്ദ്രങ്ങളിലെ പരിശോധനയിൽ ഇറാൻ സഹകരിക്കുന്നില്ലെന്നും രഹസ്യ പദ്ധതികൾ നടത്തുന്നതായി സംശയമുണ്ടെന്നും ആരോപിക്കുന്ന റിപ്പോർട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഏജൻസി ബോർഡ് പ്രമേയം പരിഗണിച്ചത്.
2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതികൾ പരിമിതപ്പെടുത്തിയിരുന്നു. 2018ൽ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഇറാനെതിരേ ഉപരോധങ്ങൾ ചുമത്തി. ഇതിനു മറുപടിയായി ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണ തോത് ഇറാൻ ഉയർത്തിത്തുടങ്ങി. അണ്വായുധം സ്വന്തമാക്കാനാണ് ഇറാന്റെ നീക്കങ്ങളെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു.