മാന്നാർ: ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.ക്രിസ്മസ് രാവിന്റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്റെ ജീവിത താളം കൂടി ചേർത്താണ്.
ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ.
ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.അനിയൻ ഡ്രം സെറ്റുകളുടെ വിൽപ്പനയും അറ്റകുറ്റപ്പണിയുമായിട്ടാണ് ജീവിതത്തിന്റെ താളങ്ങൾ ചിട്ടപ്പെടുത്തുന്നത്.
പരുമല പള്ളിയുടെ സമീപത്തുള്ള അനിയന്റെ കടയിലും ഇത്തരം സാധനങ്ങൾക്കായി ആവശ്യക്കാർ എത്തും. നക്ഷത്രവിളക്കുകൾ, അലങ്കാര വിളക്കുകൾ, സമ്മാന വസ്തുക്കൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. ഇവ കൂടാതെ മറ്റ സംഗീത ഉപകരണങ്ങളായ ഗിത്താർ, തബല, ബാന്റ് സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവക്കും ആവശ്യക്കാർ അനിയൻ ചേട്ടന്റെ കട തേടിയാണ് എത്തുന്നത്.
തലമുറ വ്യത്യാസമില്ലാതെ ക്രിസ്മസ് കാലത്ത് അനിയൻ ചേട്ടനെ അന്വേഷിച്ച് ഇത്തരം സംഘങ്ങൾ എത്തും. ഡ്രമ്മുകളുടെ തല അഥവാ തുകൽ മാറ്റിവയ്ക്കലാണ് ഈ സീസണിലെ പ്രധാന ജോലി. കേടുപാടുകൾ വന്നതും ദ്രവിച്ചതുമായ തുകൽ മാറ്റി നല്ല നിലവാരമുള്ള പുതിയവ പിടിപ്പിച്ച് നൽകും.
ഉത്തരപ്രദേശിലെ മീററ്റിൽനിന്നു സ്പെയർ ഭാഗങ്ങൾ എത്തിച്ചാണ് ഡ്രമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കരോൾ ദിനങ്ങൾഎത്തുമ്പോഴേക്കും വിവിധ ജില്ലകളിൽനിന്നുള്ളവർ മാന്നാറിലെ ഈ കടതേടിയെത്താറുണ്ട്.
- ഡൊമിനിക് ജോസഫ്
