കോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…

കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍.

കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്.

പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്.

ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്.

അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല.

ഇതിന്റെ ചെലവ് വഹിക്കേണ്ടത് കരാറുകളാണ്. തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീണ്ടും പണം മുടക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണു കരാറുകാര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് കോവിഡ് ബാധിതരെക്കൊണ്ടു ജോലി ചെയ്യിക്കാമെന്ന ഉത്തരവ് ഇറക്കിയത് എന്നാണ് സൂചന.

Related posts

Leave a Comment