കവലയില്‍ മാലിന്യം നിക്ഷേപിക്കരുത്…നിക്ഷേപിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും; മധുവിനെ കൊലപ്പെടുത്തിയ ഇഡിസി ഡ്രൈവര്‍മാരുടെ തനിനിറം ഇങ്ങനെ…

അട്ടപ്പാടി:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതിനു നേതൃത്വം നല്‍കിയ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി സ്ഥലത്തെ പ്രധാനാ സദാചാര സംരക്ഷകര്‍. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശ കവാടമാണ് മുക്കാലി.

മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി എന്ന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കും വനം വകുപ്പിന്റെ വാഹനങ്ങള്‍ക്കും മാത്രമേ മുക്കാലിയിലെ പ്രവേശന കാവാടം കടന്ന് ആനവായ്, കടുകുമണ്ണ, ഗലസി, തൊടുക്കി ഊരുകളിലേക്ക് പോകാന്‍ അനുമതിയുള്ളത്.

ഇതില്‍ ആനവായ് വരെ വരെ മാത്രമേ വാഹനഗതാഗതം സാധ്യമാകൂ. അതിനുമപ്പുറത്തുള്ള കടുകുമണ്ണയില്‍ വച്ചാണ് മധുവിനെ ഇവര്‍ തല്ലിക്കൊന്നത്. ഈ മേഖലകളിലേക്ക് കടക്കാനുള്ള അനുമതി മറയാക്കിയാണ് ഇന്നലെ ഡ്രൈവര്‍മാരടങ്ങിയ കൊലയാളി സംഘം വനത്തില്‍ പ്രവേശിച്ചത്.

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്ത് തന്നെയാണ് ഈ നാല് ഊരുകളിലേക്കുമുള്ള പ്രവേശനകവാടവും. ഈ കവാടം കടന്ന് ആദിവാസികളോ, വനം വകുപ്പ് ജീവനക്കാരോ, മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസിയില്‍പെട്ടവരോ അല്ലാത്തവരെയോ, അവരുടെ വാഹനങ്ങളെയോ വനം വകുപ്പ് ചോദ്യം ചെയത് മാത്രമേ കടത്തിവിടാറുള്ളൂ. മുക്കാലിയിലെ ഡ്രൈവര്‍മാരുടെ സംഘടനയാണ് മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി.

നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡ്രൈവര്‍മാരുടെ ഈ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെയാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് വരുന്നവരെ സദാചാരം പഠിപ്പിക്കുന്നതിലും മുന്‍പന്തിയിലുണ്ടാകാറ്.

കമിതാക്കളെ പിടിച്ച് ഭീഷണിപ്പെടുത്താനും, പുതിയ കാലത്തെ സോഷ്യല്‍മീഡിയ ട്രെന്റിംഗായിരുന്ന ഭിക്ഷാടനത്തിന് വരുന്നവരെയും, വീടുകള്‍ കയറി സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്നവരെയും പിടിച്ച് കുട്ടികളെ പിടുത്തക്കാരാക്കി മര്‍ദ്ദിക്കാനുമൊക്കെ നേതൃത്വം നല്‍കുന്നത് മുക്കാലി കവലയില്‍ സദാസമയമുണ്ടാകുന്ന ഈ ഗ്രൂപ്പ് തന്നെ.

നൂറിലധികം വരുന്ന ഓട്ടോ, ജീപ്പ്, ടാക്‌സി, ഡ്രൈവര്‍മാരാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ബഹുഭൂരിഭാഗമാളുകളും കുടിയേറ്റക്കാരാണിതില്‍. അട്ടപ്പാടി പോലൊരും ആദിവാസി മേഖലയില്‍ ഇതില്‍ അംഗങ്ങളായിട്ടുള്ള ആദിവാസികള്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

ഈ ഗ്രൂപ്പിന്റെ ഒത്താശയോടും ഇവര്‍ക്ക് മാത്രമുള്ള പ്രത്യേക അനുമതിയുടെയും ബലത്തിലാണ് ഇന്നലെ ഇവര്‍ കാട്ടില്‍ കയറി മധുവിനെ തല്ലിക്കൊന്നത്. മുക്കാലി കവലയില്‍ ഇവര്‍ സ്ഥാപിച്ച ചിലബോര്‍ഡുകളൊക്കെ തന്നെ കണ്ടാല്‍ ഇവരെക്കുറിച്ചുള്ള ഏകദേശ രൂപം ധാരണകിട്ടും. കവലയില്‍ മാലിന്യം നിക്ഷേപിക്കരുത്. നിക്ഷേപിച്ചാല്‍ കര്‍ശനമായി നേരിടുമെന്നാണ് ഇവര്‍ ബോര്‍ഡിലെഴുതിയത്.

ഇത്തരത്തില്‍ നേരിടാന്‍ ആരാണിവര്‍ക്ക് അനുമതി നല്‍കിയത്. ഇതൊക്കെയാണെങ്കിലും സൈലന്റ് വാലി ദേശീയോദ്യാനത്തോട് സഹകരിച്ച് വര്‍ഷാവര്‍ഷം ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരം ശൂചീകരിക്കാറുണ്ട്.

അതേ സമയം മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അട്ടപ്പാടിയില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിയ പ്രതിഷേധ മാര്‍ച്ച് നടന്നു.ഭൂതിവഴി അഹാര്‍ഡ്‌സ് ബസ് സ്റ്റോപ്പില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.

Related posts