അഗളി: വടകോട്ടത്തറ ഉൗരിലെ രോഗിയായ മുരുകന് സൗജന്യമായി വയറിംഗ് ചെയ്ത് നല്കി വെളിച്ചമെത്തിച്ച് കോട്ടത്തറ കെ എസ് ഇ ബി ജീവനക്കാർ മാതൃകയായി.
നാലുമാസം പ്രായമായ പേരക്കുട്ടിയുൾപ്പെടെ ഏഴംഗങ്ങളുള്ള മുരുകന്റെ കുടുംബം അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പുതിയ വീടുപണിയുന്നതിനായി ഉണ്ടായിരുന്ന വീടിന്റെ പകുതി ഭാഗം പൊളിച്ചു നീക്കിയതോടെയാണ് കറന്റ് കണക്ഷൻ നഷ്ടമായത്.
പുതിയ വീടിന്റെ പണി പൂർത്തിയാക്കാനുമായില്ല. പഴയ വീടിന്റെ വയറിംഗ് പൊട്ടിപൊളിഞ്ഞ് ഉപയോഗശൂന്യമായി. രോഗിയായ മുരുകന് പണിയെടുക്കാൻ പോലും കഴിയില്ല.മുരുകൻ തന്റെ ദയനീയാവസ്ഥ കോട്ടത്തറ കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.
മുരുകന്റെ അവസ്ഥ മനസ്സിലാക്കിയ സബ്ബ് എൻജിനീയർമാരായ ശിവകുമാർ , ബിനോയ് വടക്കേടത്ത് എന്നിവർ ഇലക്ടിക്കൽ കോണ്ട്രാക്ടറും പൊതുപ്രവർത്തകനുമായ കാർത്തിക്കിന്റെ സഹായത്തോടെ മുരുകന്റെ പഴയ വീട്ടിൽ റീ വയറിംഗ് നൽകി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകുകയായിരുന്നു.
പൊതു പ്രവർത്തകൻ കൂടിയായ കാർത്തിക് മറ്റുള്ളവരുടെ സഹായം സ്നേഹപൂർവ്വം നിരസിച്ച് സ്വന്തം ചെലവിലാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. ഓഫീസ് കാര്യങ്ങൾ വേഗത്തിലാക്കി ഇന്നലെ വൈകുന്നേരത്തോടെ മുരുകന്റെ വീട്ടിൽ വെളിച്ചമെത്തിച്ചു.
കഴിഞ്ഞ വർഷവും ഒരു പാവപ്പെട്ട കുടുംബത്തിന് ജീവനക്കാരുടെ സ്വന്തം ചെലവിൽ കണക്്ഷൻ നല്കിയിരുന്നു.ഇതിന് മുൻപ് നിരാലംബരായ ഷോളയൂർ സ്വർണ്ണ പിരിവ് ഉൗരിലെ മാനസീക വെല്ലുവിളി നേരിടുന്ന സ്ത്രീകൾ മാത്രം താമസ്സിക്കുന്ന വീടിന്റെ 3600 രൂപ വൈദ്യുതി കുടിശ്ശിഖയും ജീവനക്കാർ പങ്കിട്ടെടുത്ത് അടച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകി ജനശ്രദ്ധ നേടിയിരുന്നു.