ആറു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി ! കാലിത്തൊഴുത്തും വീടും രണ്ടല്ലായിരുന്ന ബാല്യം; പട്ടിണിയോടു പടവെട്ടി നടന്നു കയറിയത് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഖുശ്ബീര്‍ കൗറിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

പഞ്ചാബ്‌: അസാധാരണം എന്നോ അവിശ്വസനീയം എന്നോ മാത്രമേ ഖുശ്ബീര്‍ കൗറിന്റെ ജീവിതത്തെ വിശേഷിപ്പിക്കാനാവൂ. ഇളകിയാടുന്ന കയറ്റുകട്ടിലില്‍ കിടന്നുറങ്ങിയതും കാലിത്തൊഴുത്ത് വീടാക്കേണ്ടി വന്നതും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പശുക്കള്‍ക്കൊപ്പം ഇരുന്ന് രാത്രി കഴിച്ചതുമെല്ലാം ഖുശ്ബീറിനെ ആ മഹത്തായ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു.

നാലു വര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായ രാജ്യത്തെ ഏറ്റവും വലിയ നടത്തക്കാരി ഖുശ്ബിര്‍ കൗര്‍ ആ മത്സരത്തില്‍ ഉണ്ടാക്കിയ നേട്ടം വെറും വെള്ളിമാത്രമല്ല പ്രതിസന്ധികളെ ചവുട്ടിമെതിച്ചുള്ള മറികടക്കല്‍ കൂടിയായിരുന്നു.

കടുത്ത ദാരിദ്ര്യമനുഭവിച്ച ബാല്യകാലത്ത് ദിവസം ഒന്നോ രണ്ടോ നേരം മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കാലിത്തൊഴുത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചാക്കുമറച്ച ചെറ്റപ്പുരയിലേക്ക് ഇടയ്ക്കിടെ മാറുമായിരുന്നെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കന്നുകാലികള്‍ക്കിടയിലേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു.

വീണ്ടും പുതിയൊരു ഏഷ്യന്‍ഗെയിംസ് അടുക്കുമ്പോള്‍ 25 കാരി ഖുശ്ബീര്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പിയാണ്. ജീവിതം നല്‍കിയ കഠിനമായ പരീക്ഷകള്‍ ഓരോന്നും ഖുശ്ബീറും അവരില്‍ ഉരുക്കുപോലെയുള്ള ചങ്കുറപ്പ് നിക്ഷേപിച്ച മാതാവ് ജസ്ബീര്‍ കൗറും എല്ലാറ്റിനും സാക്ഷിയായ റസൂല്‍പ്പൂര്‍ കാലന്‍ ഗ്രാമത്തിലെ നാട്ടുകാരും മറക്കുന്നില്ല.

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്യാമ്പില്‍ ഇരുന്നു കൊണ്ടാണ് താന്‍ മറികടന്ന കഷ്ടത നിറഞ്ഞ നാളുകളെക്കുറിച്ച് ഖുശ്ബീര്‍ ഓര്‍മ്മിച്ചത്.

ഖുശ്ബീറിന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി. പിന്നീട് നാലു പെണ്‍മക്കളെയും മകനെയും വളര്‍ത്തിയെടുക്കാന്‍ മാതാവിന് ഏറെ ദുരിതം നേരിടേണ്ടി വന്നു. അഞ്ചുപേര്‍ക്കും ആഹാരവും വസ്ത്രവും ജസ്ബീര്‍ കൗര്‍ കണ്ടെത്തിയത്ത് തുണിയലക്കിക്കൊടുത്തും തൊട്ടടുത്ത ഗ്രാമത്തില്‍ പാല്‍ വില്‍പ്പന നടത്തിയുമാണ്.

മഴക്കാലത്ത് തന്റെ പെണ്‍മക്കളും മകനും പശുക്കളുമെല്ലാം ഒരു മുറിയിലാകും. ഇന്ന് ഡിഎസ്പി ഖുശ്ബീറിന്റെ വീട് ചോദിച്ചാല്‍ ആരും വഴി പറഞ്ഞുതരുന്ന അവസ്ഥയിലാണ്. പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജസ്ബീറിന്റെ കണ്ണു നിറയും.

തന്റെ ഒറ്റ വരുമാനത്തിന് കീഴില്‍ മക്കളെ അച്ചടക്കമുള്ളവളാക്കി വളര്‍ത്തിയ ജസ്ബീറില്‍ നിന്നും കുടുംബത്തിന്റെ ഭാരം പിന്നീട് കായികതാരമായി മാറിയതോടെ ഖുശ്ബീര്‍ ഏറ്റെടുത്തു. ദേശീയ അന്താരാഷ്ട്ര വേദികളില്‍ മുന്നിലെത്തി ഖുശ്ബീര്‍ മെഡലുകള്‍ കൊയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രതിസന്ധികള്‍ ഒന്നൊന്നായി ഒഴിയാന്‍ തുടങ്ങി.

ഖുശ്ബീര്‍ മെഡല്‍ നേടാന്‍ തുടങ്ങിയത് മുതലാണ് തങ്ങള്‍ നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. 2014 ഏഷ്യന്‍ ഗെയിംസില്‍ 20 മീറ്റര്‍ നടത്തത്തില്‍ അവള്‍ വെള്ളി നേടിയപ്പോള്‍ തങ്ങള്‍ സിമന്റ് മേല്‍ക്കൂരയ്ക്ക് കീഴിലേക്ക് മാറിയെന്നും ജസ്ബീര്‍ ഓര്‍ക്കുന്നു.

ഖുശ്ബീറിന്റെ രണ്ടു സഹോദരിമാരും കായിക താരങ്ങളാണ്. മൂന്നാമത്തെ സഹോദരി ധരംജിത്ത് കൗര്‍ കായിക പ്രേമിയാണ് സഹോദരന്‍ ബിക്രംജിത്ത് സിംഗ് ഇന്ത്യന്‍ ആര്‍മി സ്വപ്നം കണ്ടു കഴിയുന്നു.

വൈദ്യൂതി വകുപ്പില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരിച്ചതോടെയാണ് ജസ്ബീറിന് കഷ്ടകാലം തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചതോടെ കുടുംബത്തിലെ മറ്റുള്ളവര്‍ ജസ്ബീറിനെയും അഞ്ചു മക്കളെയും തള്ളി. എല്ലാം തനിയെ ചെയ്യേണ്ട അവസ്ഥ വന്നു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ജീവിതം തന്നെ മക്കളെ വളര്‍ത്താനായി സമര്‍പ്പിച്ച ജസ്ബീര്‍ കഷ്ടപ്പെട്ട് നല്‍കുന്ന ആഹാരത്തിനൊപ്പം പഠനത്തിലും കായികമത്സരങ്ങളിലും തന്റെ മക്കള്‍ക്ക് പ്രോത്സാഹനമായി. രണ്ടു പശുക്കളായിരുന്നു അവരുടെ ഏകആശ്രയം

വസ്ത്രം തുന്നല്‍ ജോലിക്ക് പുറമേ ജസ്ബീര്‍ പാല്‍ വില്‍പ്പനയും നടത്തി. എന്നാല്‍ എല്ലാറ്റിനും അതില്‍ നിന്നും കിട്ടുന്ന വരുമാനം മതിയായിരുന്നില്ല. നന്നായി പഠിക്കുമായിരുന്നു ഖുശ്ബീറിനും സഹോദരിമാര്‍ക്കും സ്‌കൂള്‍ഫീസ് നല്‍കാനും മറ്റുള്ള കാര്യങ്ങളിലും സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായം വേണ്ടുവോളം ഉണ്ടായി.

ഇപ്പോഴും ജസ്ബീറിനൊപ്പം തന്നെ ഇല്ലായ്മയില്‍ തുണച്ച പശുക്കള്‍ കൂടെയുണ്ട്. പക്ഷ വൃത്തിയില്ലാത്ത എപ്പോള്‍ വേണമെങ്കിലൂം ഇടിഞ്ഞു വീഴുമായിരുന്ന ചെറ്റക്കുടിലിന്റെ സ്ഥാനത്ത് വൃത്തിയും ഉറപ്പുമുള്ള ആധുനിക രീതിയിലുള്ള വീടും പശുത്തൊഴുത്തും വേറെ വന്നു. പെണ്‍മക്കളുണ്ടായാല്‍ കൊന്നു കളയുന്ന നാട്ടില്‍ പെണ്‍മക്കളാണ് തന്റെ അഭിമാനമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഈ അമ്മ.

Related posts