മഞ്ജുവാര്യരെ കണ്ടു, അമ്മയെ മറന്നു; കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴമൊഴി അന്വർഥമാക്കി കൊല്ലത്തുകാരൻ യുവാവിന്‍റെ കഥയിങ്ങനെ…

അമ്മയേയും കൂട്ടി പെൻഷൻവാങ്ങാൻ ട്രഷറിയിലെത്തിയ മകൻ അമ്മയെ അവിടെയാക്കി തൊട്ടടുത്ത് നടന്ന മഞ്ജുവാര്യർ അഭിനയിക്കുന്ന ഷൂട്ടിംഗ് കാണാൻ പോയി. പിന്നെ നടന്ന കഥ സംഭവ ബഹുലം.

വിളവൂർക്കൽ സ്വദേശികളായ അമ്മയും മകനും മലയിൻകീഴ് ട്രഷറിയിലെത്തിയപ്പോൾ വൻ തിരക്ക്., അമ്മയെ അവിടെ നിർത്തി പുറത്തിറങ്ങിയപ്പോളാണ് സിനിമാ ഷൂട്ടിംഗിന്‍റെ കാര്യം യുവാവ് അറിയുന്നത്. തിരക്കു കാരണം കാര്യംസാധിക്കാൻ താമസമുണ്ടാകുമെന്ന് കരുതിയാണ് യുവാവ് സിനിമാ ചിത്രീകരണം കാണാൻ പോയത്.

ട്രഷറിയിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മയ്ക്ക് മകനെ കാണാനായില്ല. ഫോൺ ഇല്ലാത്തതു മൂലം മകനെ വിളിക്കാനും കഴിഞ്ഞില്ല. ഏറെ കാത്തിരുന്ന ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറി.പക്ഷേ വീടിരിക്കുന്ന സ്ഥലപ്പേരും പോകേണ്ടതെങ്ങനെയെന്നും പ്രായാധിക്യം മൂലംഅവർക്ക് കഴിഞ്ഞില്ല.

പിന്നെ അറിയാവുന്ന ഒരു സ്ഥലപ്പേര് പറഞ്ഞ് യാത്ര തുടർന്ന് അവിടെയത്തിയെങ്കിലും വീട് കണ്ടെത്താനാവാതെ കുറേ കറങ്ങി. ഒടുവിൽ ഓട്ടോക്കാരൻ മലയൻകീഴ് കരിപ്പൂരിനു സമീപം റോഡരുകിൽ വൃദ്ധയെ ഇറക്കി വിട്ടു.

എങ്ങോട്ട് പോകണമെന്ന് അറിയാതെ കരഞ്ഞകണ്ണുകളുമായി നിന്ന വൃദ്ധയോട് കാര്യമന്വേഷിച്ചപ്പോൾ നടന്നതെല്ലാം അവർ നാട്ടുകാരോട് പറഞ്ഞു. സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇവരുടെ കൈയിലുണ്ടായിരുന്ന പേപ്പർ പരിശോധിച്ച് മകന്‍റെ ഫോൺ നമ്പർ കണ്ടെടുത്തു.

മകനെ വിളിച്ചപ്പോൾ മലയൻകീഴ് നടക്കുന്ന ഷൂട്ടിംഗ് സ്ഥലത്തുണ്ടെന്ന് പറഞ്ഞു. ഉടനെ സ്റ്റേഷനിലോട്ട് വരാൻ പറഞ്ഞ് അമ്മയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയ മകനെ ഗുണദോഷിച്ചു അമ്മയേയും കൂട്ടി മകനെ വീട്ടിലേക്ക് അയച്ചു.

Related posts