ഹരിപ്പാട്: സൈനികന്റെ വീട്ടിൽനിന്ന് 16 പവന്റെ സ്വർണാഭരണവും രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മൻസിലിൽ റഫീഖ് (സതീഷ്-45)പിടിയിലായത്.
ജൂൺ ആറിന് കുമാരപുരം താമല്ലാക്കൽ കാർത്തികയിൽ സൈനികനായ ബിജുവിന്റെ വീട് കുത്തിത്തുറന്ന് 16 പവനും 2,500 രൂപയുമാണ് മോഷ്ടിച്ചത്. ബീമാപ്പള്ളി ഭാഗത്തുനിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. എൺപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മേയ് 26നാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.
സൈനികന്റെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപ് പ്രതി കരുവാറ്റ ഭാഗത്തുള്ള ഒരു വീട്ടിൽക്കയറി ഷെഡിന്റെ പൂട്ടുപൊളിച്ച് കമ്പിപ്പാര, പിക്കാസ് എന്നിവ മോഷ്ടിച്ചിരുന്നു.സൈനികന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്കളവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തകയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എടുത്തു കടന്നുകളയുകയായിരുന്നു.
ബന്ധു വീട്ടിൽ പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.തുടർന്ന് പോലീസ് കേസെടുക്കുകയും ആലപ്പുഴ എസ്പി മോഹനചന്ദ്രന്റെ നിർദേശനുസരണം കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ, നർകോട്ടിക് ഡിവൈഎസ്പി പങ്കജാക്ഷൻ എന്നിവരുടെ ചുമതലയിൽ ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ ബീമാപ്പള്ളി ഭാഗത്തുനിന്നു പിടികൂടുകയുമായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതിൽ ജൂൺ 11ന് കരുവാറ്റ ഭാഗത്തുള്ള ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി പൊട്ടിച്ചു സ്വർണത്തകിടും 9,000 രൂപയും മോഷ്ടിച്ചത് ഉൾപ്പെടെയുള്ളവ പ്രതി സമ്മതിച്ചു. കേരളത്തിൽ മൂന്നു ജില്ലകളിൽ ഒഴിച്ച് മറ്റ് എല്ലാ ജില്ലകളിലും ഇയാൾക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐമാരായ ശ്രീകുമാർ, ഷൈജ, ആദർശ്, സുജിത്ത്, എഎസ്ഐ സംഗീത,എസ് സിപിഒ രേഖ, സിപിഒ മാരായ നിഷാദ്, സജാദ്, ആലപ്പുഴ നർകോട്ടിക് സെല്ലിലെ ഡാൻസാഫ് അംഗങ്ങളായ മണിക്കുട്ടൻ, ഷാജഹാൻ, ഇയാസ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.