പുനെ: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാക്കേസിലെ പ്രധാന സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. പുനെയിൽ രഹസ്യ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് ചോദ്യപേപ്പർ ചോർത്തിയ മുൻ കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയാണു പിടിയിലായത്. നീറ്റ് പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുന്പായിരുന്നു രഹസ്യ ക്ലാസുകൾ. ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. 22 ലക്ഷത്തിലേറെ വിദ്യാർഥികളാണു പരീക്ഷ എഴുതിയത്.
ഏപ്രിൽ അവസാന വാരത്തോടെ ചോദ്യപ്പേപ്പർ ചോർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മരെയുമായി ചേർന്നാണ് കുൽക്കർണി പദ്ധതികൾ തയാറാക്കിയത്. ചോദ്യപ്പേപ്പറിന്റെ ഡിജിറ്റൽ കോപ്പികളോ പ്രിന്റുകളോ നൽകുന്നതിനു പകരമായി, പുനെയിലെ തന്റെ വീട്ടിൽ അതീവ രഹസ്യമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർഥികൾക്കു നൽകുകയുമായിരുന്നു. വിദ്യാർഥികൾ നോട്ടുബുക്കിൽ അതെല്ലാം എഴുതിയെടുക്കുകയുമായിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത വിദ്യാർഥികളുടെ കൈപ്പടയിലുള്ള കുറിപ്പുകൾ ഔദ്യോഗിക ചോദ്യപ്പേപ്പറുമായി പൂർണമായും ഒത്തുപോകുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ പി.വി. കുൽക്കർണി പ്രമുഖ കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്നു. നാലു വർഷം മുന്പാണ് ഇയാൾ വിരമിച്ചത്. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (എൻടിഎ) ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അധ്യാപകൻ കൂടിയാണ് കുൽക്കർണി.
മേയ് ഏഴിന് രാജസ്ഥാനിലാണ് ചോദ്യപേപ്പർ ചോർച്ച ആദ്യമായി പുറത്തുവന്നത്. തുടർന്ന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെത്തുടർന്ന് 12-ന് ആണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ജയ്പുർ, ഗുരുഗ്രാം, നാസിക്, പുനെ, അഹല്യാനഗർ തുടങ്ങിയ നഗരങ്ങളിൽ നിന്നായി ഇതിനകം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ കണ്ടെത്തി രഹസ്യ ക്ലാസുകളിൽ എത്തിക്കുന്നതിനായി ലക്ഷക്കണക്കിനു രൂപ വാങ്ങിയ ഇടനിലക്കാരുടെ വലിയൊരു ശൃംഖല തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
