പരവൂർ: ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളെത്തുടർന്ന് സിമനന്റ് ചരക്കുനീക്കത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ നാല് മാസത്തിനിടെ സിമന്റ്് ഗതാഗതത്തിൽ 170 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.റോഡ് മാർഗമുള്ള സിമന്റ് കടത്ത് കുറച്ച് പരിസ്ഥിതി സൗഹൃദമായ റെയിൽവേ പാതയിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ നവംബറിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
പ്രത്യേകം രൂപകൽപ്പന ചെയ്ത ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിച്ചുള്ള പുതിയ സംവിധാനം സിമന്റ് നേരിട്ട് നിർമാണ മേഖലകളിൽ എത്തിക്കാൻ സഹായിക്കുന്നു. ഇതുവഴി ലോഡിംഗിലും അൺലോഡിംഗിലുമുള്ള സമയനഷ്ടവും സിമന്റ് പാഴാകുന്നത് ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഇത് നിർമാണ മേഖലയിലെ ചെലവ് കുറയ്ക്കാനും സാധാരണക്കാർക്കും ഇടത്തരക്കാർക്കും വീട് നിർമാണം കൂടുതൽ ആശ്വാസകരമാക്കാനും സഹായിക്കുമെന്ന് റെയിൽവേ മത്രാലയം അധികൃതർ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമിച്ച ഈ കണ്ടെയ്നറുകൾ ട്രെയിനിൽ നിന്ന് ട്രെയിലറുകളിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്നവയാണ്.
സിമന്റ് ഗതാഗതത്തിലുണ്ടായ വിജയം ആവർത്തിക്കാൻ ‘ഫ്ലൈ ആഷ്’ വിപണിയിലേക്കും റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താപനിലയങ്ങളിൽ നിന്ന് പുറന്തള്ളുന്ന ഫ്ലൈ ആഷ് നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് റെയിൽവേ വഴി നീക്കം ചെയ്യുന്നത്. രാജ്യത്ത് പ്രതിവർഷം 300 ദശലക്ഷം മെട്രിക് ടൺ ഫ്ലൈ ആഷ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 13 ദശലക്ഷം ടൺ മാത്രമാണ് റെയിൽവേ കൈകാര്യം ചെയ്യുന്നത്.
ഇഷ്ടിക നിർമാണം, റോഡ് പണി, സിമന്റ് നിർമാണം എന്നിവയ്ക്ക് ഫ്ലൈ ആഷ് വലിയ തോതിൽ ഉപയോഗിക്കാം. ഇത് മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന വലിയൊരു അവസരമാണെന്നാണ് മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.ഫ്ലൈ ആഷ് ഗതാഗതം വർധിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും നിർമാണ സാമഗ്രികളുടെ വില കുറയ്ക്കാനും സാധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ഇതിനായി റെയിൽവേ ബോർഡ് പ്രത്യേക കർമപദ്ധതികൾക്ക് രൂപം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
