കാഞ്ഞിരപ്പള്ളി: ക്രിസ്മസിന് എല്ലാവരും പുല്ലും കമ്പുകളും കൊണ്ട് പുൽക്കൂട് ഉണ്ടാക്കുമ്പോൾ പേപ്പർ കൊണ്ടുള്ള ഒരു ബേത്ലഹേം ഗ്രാമം ഒരുക്കിയിരിക്കുകയാണ് ജിജോ. കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കൊച്ചുതെക്കേയില് ജിജോ ജോസഫാണ് ഈ പുൽക്കൂടിന്റെ വിസ്മയ ശില്പി.
പല നിറത്തിലുള്ള പേപ്പറുകൾ കൊണ്ടാണ് പുൽക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. പുൽക്കൂടിനോട് ചേർന്ന് മലകളും കിണറും മരങ്ങളും വേലികളും എല്ലാം പേപ്പർ കൊണ്ട് തന്നെ.
ഒപ്പം അങ്ങ് ദൂരെ ഒരു കൊട്ടാരവും ഒട്ടകപ്പുറത്ത് വരുന്ന ആളും ഒക്കെ നിർമിതിയിലുണ്ട്. പേപ്പറിൽ ഒരുങ്ങിയ ബേത്ലഹേം ഗ്രാമത്തിൽ ഉണ്ണിയേശുവും മാതാവും ഔസേപ്പിതാവും നക്ഷത്രവും മാലാഖയുമൊക്കെ നിറഞ്ഞപ്പോൾ പുൽക്കൂടിന്റെ പുതുകാഴ്ചയുടെ പുതിയ ചരിത്രം എഴുതുകയാണ് ഈ കടലാസുകൾ.
കാഞ്ഞിരപ്പള്ളിയിലെ അമല പ്രസിലെ ജീവനക്കാരനാണ് ജിജോ ജോസഫ്. ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതും ഇലകളിൽ ചിത്രങ്ങൾ വരയ്ക്കുന്നതുമൊക്കെ ജിജോയുടെ കഴിവുകളാണ്.
2022ൽ ചിരട്ടകൊണ്ട് പുൽക്കൂടും പതിമൂന്ന് അടിയോളം നീളമുള്ള ജപമാലയും ഒരുക്കിയിരുന്നു. ആമ, കുരങ്ങ്, മയില്‍ തുടങ്ങി ചിരട്ടയില്‍ ജിജോ തീര്‍ത്ത കരകൗശല വസ്തുക്കള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. ഭാര്യ മിനി പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
