എരുമേലി: സിന്ദൂരംപൂശി പേട്ടതുള്ളൽ നടത്തിയശേഷം അയ്യപ്പഭക്തർ കുളിക്കുന്ന വലിയ തോട്ടിൽ വെള്ളത്തിൽ കുങ്കുമങ്ങളിലെ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത്.
രാസനിർമിത സിന്ദൂര – കുങ്കുമങ്ങളിൽ ഗാഡ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് മുമ്പ് നടന്നിട്ടുള്ള പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. ലെഡ്, സിങ്ക്, മഗ്നീഷ്യം ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർന്ന കുങ്കുമങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ ലോഹമൂലകങ്ങൾ അവശേഷിക്കപ്പെടും.
ഇവ മാരകമായ നിലയിൽ വെള്ളത്തിലൂടെ പരിസ്ഥിതിക്ക് അപകടകരമായി മാറുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ദിവസവും ആയിരക്കണക്കിന് ഭക്തർ കുങ്കുമ ഉപയോഗത്തിനുശേഷം തോട്ടിൽ കുളിക്കുന്നുണ്ട്.
ഇതിലൂടെ വൻ തോതിലാണ് കുങ്കുമ അവശിഷ്ടങ്ങൾ വെള്ളത്തിൽ എത്തുന്നത്. ഇത് മുൻനിർത്തിയാണ് രാസനിർമിത കുങ്കുമ വില്പനയ്ക്ക് ഇത്തവണ നിരോധനം കോടതി കർശനമാക്കി ഉത്തരവിട്ടത്.
വെള്ളത്തിലെ രാസ സാന്നിധ്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശങ്ങൾ ലഭിച്ചിരിക്കുന്നത്.
