ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്തലുകളും മൂലം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ഇസ്ലാമിക ഭരണകൂടത്തിനുമെതിരേ ആയിരക്കണക്കിന് പൗരന്മാരാണ് തലസ്ഥാനമായ ടെഹ്റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും തെരുവിലിറങ്ങിയത്. പ്രക്ഷോഭം കനത്തതോടെ രാജ്യം പൂർണമായും ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ടെലിഫോൺ കോളുകളും റദ്ദാക്കി. രാത്രികാല പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇറാന്റെ സുരക്ഷാ സേനയും ജുഡീഷ്യറിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഹ്ലവി അനുകൂല മുദ്രാവാക്യം
നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്ലവിയുടെ ആഹ്വാനം സ്വീകരിച്ചാണ് വലിയൊരു വിഭാഗം ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. “പഹ്ലവി തിരിച്ചുവരും’, “ഏകാധിപതി തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ടെഹ്റാനിലെ തെരുവുകളിൽ മുഴങ്ങി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്കുള്ള മടങ്ങിപ്പോക്കിനെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളിൽ ഉയരുന്നുണ്ട്. തന്റെ നാട്ടുകാരുടെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കരുതെന്ന് പഹ്ലവി ലോകനേതാക്കളോട് അഭ്യർഥിച്ചു.
സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും
കഴിഞ്ഞ മാസം ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ നിന്നാണ് നിലവിലെ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇറാന്റെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും 52 ശതമാനത്തോളം ഉയർന്ന പണപ്പെരുപ്പവുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. രാജ്യം വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമ്മതിക്കുമ്പോഴും പരിഹാരമാർഗങ്ങൾ ഇല്ലാത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു.
അക്രമങ്ങളിൽ മരണം 42 കടന്നു
പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഇതുവരെ 42 പേർ കൊല്ലപ്പെട്ടതായും 2,270-ലധികം പേർ തടവിലായതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ ഇടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ അറിയിച്ചു.
അമേരിക്കയുടെ മുന്നറിയിപ്പ്
സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ ഇറാൻ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ കനത്ത വില നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യവ്യാപകമായി വിപണികളും ബസാറുകളും അടച്ചിട്ട് പ്രതിഷേധത്തിനു പിന്തുണ നൽകുന്നത് ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
