കോട്ടയം: ചിറകടിക്കാതെ നിലംപൊത്തിയ ശബരി വിമാനത്താവളം പദ്ധതിയുടെ ഇരകളായത് എരുമേലി തെക്ക് വില്ലേജില്‍ ഒഴക്കനാട് വാര്‍ഡില്‍പ്പെട്ട 300 കര്‍ഷകര്‍. മൂന്നു കി.മീ. റണ്‍വേയും സൂചനാ ലൈറ്റുകളും നിര്‍മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ 2023ലാണ് തീരുമാനമായത്. വില്ലേജ് രേഖകള്‍ പ്രകാരം റവന്യു വകുപ്പ് അക്കൊല്ലം ഭൂമി അളന്നുതിരിച്ചു. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി മൂന്നു മാസം മുന്‍പ് വീണ്ടും സര്‍വേ നടത്തി.
ഇതില്‍ രണ്ടു സെന്റ് മുതല്‍ മൂന്നേക്കര്‍ വരെ സ്ഥലം വിട്ടുകൊടുക്കേണ്ടവരുണ്ടായിരുന്നു. എയര്‍പോര്‍ട്ട് വരും എന്ന ഉറപ്പില്‍ ഇവര്‍ ദീര്‍ഘകാല വിളകൾ കൃഷി നടത്തുകയോ സ്ഥലം വില്ക്കുകയോ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ ചെയ്തില്ല. ഉത്പാദനക്ഷമമായ ഒരു കാര്യങ്ങളും ചെയ്യാതെവന്നതോടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുണ്ടാകുക.
പലരും വീടുകള്‍ പെയിന്റ് ചെയ്യാനോ റബര്‍ ഉള്‍പ്പെടെ മരങ്ങള്‍ വയ്ക്കാനോ താത്പര്യപ്പെട്ടില്ല. ഏറെപ്പേരും വാഴ, കൈത തുടങ്ങിയ കൃഷിയിലേക്ക് മാറി. സ്ഥലം വീതം വയ്ക്കാനും സാധിക്കാതെ വന്നു.ശബരി എയര്‍പോര്‍ട്ട് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി പ്രസ്താവനകള്‍ വന്നിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റ് അവകാശം തെളിയിക്കാന്‍ ഹൈക്കോടതിയിലേക്ക് പോകും എന്നു പറയുന്നുണ്ടെങ്കിലും ആ സിവില്‍ കേസ് എത്രകാലം നീളുമെന്ന് വ്യക്തമല്ല.
എല്ലാത്തരത്തിലും ശബരി റെയില്‍പദ്ധതിയുടെ ഇരകളായി ഒഴക്കനാട് വാര്‍ഡിലെ 300 കുടുംബങ്ങളാണ് വലയുന്നത്.ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ മാത്രം വിമാനത്താവളം റണ്‍വേ ഒതുങ്ങി നില്‍ക്കില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയതോടെയാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വന്നതെന്നാണ് നിര്‍മാണത്തിന്റെ കണ്‍സൾട്ടന്റായിരുന്ന ലൂയി ബഗ്ര് കമ്പനി വിശദീകരിച്ചിരുന്നത്.
ആദ്യ തീരുമാനം ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് വടക്കുതെക്ക് ഭാഗത്ത് വിമാനത്താവളം നിര്‍മിക്കുക എന്നതായിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നു കണ്ടതോടെയാണ് 307 ഏക്കര്‍ സ്വകാര്യ സ്ഥലം ഏറ്റെടുക്കാന്‍ ആലോചിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളില്‍ മാത്രം റണ്‍വേ നിര്‍മിച്ചാല്‍ റണ്‍വേയുടെ ഒരു ഭാഗം വനപ്രദേശത്തേക്ക് എത്തുമെന്നും ഇത് വിമാനത്താവള നിര്‍മാണത്തിനും ഭാവി വികസനത്തിനും തടസമാകുമെന്നും ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നതായിരുന്നു വിശദീകരണം.
