ഒരു ദിവസം രാത്രിയില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്നു പ്രാവശ്യം തട്ടി; കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍ എന്നെ സെറ്റില്‍ നിന്നും ആട്ടിപ്പായിച്ചു; നടന്‍ ത്യാഗരാജനെതിരേ ഗുരുതര ആരോപണവുമായി വനിതാ ഫോട്ടോഗ്രാഫര്‍

ചെന്നൈ: തമിഴകത്തെ ആക്ഷന്‍ ഹീറോ അര്‍ജുനെതിരേ നടന്ന മീടു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുംമുമ്പേ തമിഴകത്തെ ഞെട്ടിച്ച് വീണ്ടും മീടൂ ആരോപണം. നടനും സംവിധായകനുമായ ത്യാഗരാജനെതിരേ വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.’പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രതികയുടെ വെളിപ്പെടുത്തല്‍. ത്യാഗരാജന്റെ മകന്‍ പ്രശാന്ത് നായകനായ ചിത്രമാണ് പൊന്നാര്‍ ശങ്കര്‍. കോയമ്പത്തൂരില്‍ വച്ചായിരുന്നു ചിത്രീകരണം.

കോളേജ് പഠനം പൂര്‍ത്തിയാക്കി ഫോട്ടോഗ്രഫി മോഹവുമായി നടക്കുമ്പോഴാണ് 2010ല്‍ സുഹൃത്ത് വഴി ത്യാഗരാജന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ത്യാഗരാജന്‍ ഒപ്പം നിര്‍ത്തിയിരുന്നു.’ഒരു ദിവസം രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്ന് തവണയാണ് ത്യാഗരാജന്‍ തട്ടി വിളിച്ചത്. പുലര്‍ച്ചെ നാല് മണിവരെ ഇത് തുടര്‍ന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു.

പേടി മാറാന്‍ മണിക്കൂറുകളോളം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു താനെന്നും പ്രതിക കുറിച്ചു. പിറ്റേന്ന് സെറ്റിലെത്തിയ തന്നോട് ജലദോഷത്തിന് മരുന്നും ബ്രാണ്ടിയും നല്‍കാനാണ് വന്നതെന്നായിരുന്നു ത്യാഗരാജന്റെ മറുപടി. സംവിധായകനൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ തയ്യാറാകാതിരുന്ന തന്നെ ചെയ്ത ജോലിയുടെ പ്രതിഫലം പോലും നല്‍കാതെ സെറ്റില്‍നിന്ന് ഇറക്കിവിട്ടുവെന്നും പ്രതിക പറയുന്നു. തമിഴ്‌സിനിമയിലെ പ്രമുഖനായ ത്യാഗരാജനെതിരേ ഉയര്‍ന്ന ആരോപണം തമിഴ് സിനിമയില്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

Related posts