ഒരു പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പൂക്കാലം; ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരുന്നത് പതിനേഴു വര്‍ഷം; ഒടുവില്‍ ലഭിച്ചത് ഒന്നിനു പകരം ആറെണ്ണം…

m600ഒരു കുഞ്ഞ് എല്ലാ ദമ്പതികളുടെയും മോഹമാണ്. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ പിറക്കുന്നവരുമുണ്ട് വൈകി കുട്ടികള്‍ പിറക്കുന്നവരുമുണ്ട്. വര്‍ഷങ്ങളുടെ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷ ചിലര്‍ക്കു കുട്ടികള്‍ പിറക്കാറുണ്ട്. എന്നാല്‍ ആദ്യത്തെ കണ്‍മണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭര്‍ത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് ഒന്നും രണ്ടുമൊന്നുമല്ല, 17 വര്‍ഷമാണ്. ഒടുവില്‍ ആശിച്ചു മോഹിച്ച് അജിബൊള പ്രസവിച്ചപ്പോള്‍ വെളിയില്‍വന്നത് ഒന്നല്ല, ആറു കുട്ടികളാണ്. വിര്‍ജിനിയയിലെ വിസിയു മെഡിക്കല്‍ സെന്ററിലാണ് ഒറ്റയടിക്ക് ആറു കുട്ടികള്‍ക്ക് പിറന്നത്. ആറു കുഞ്ഞുങ്ങളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഈ മാസം 11നായിരുന്നു ശാസ്ത്രലോകത്തിന് ആഹാളാദം പകര്‍ന്ന ഈ അപൂര്‍വ പ്രസവം.

പ്രസവത്തിലും പ്രകൃതിനിയമങ്ങള്‍ പാലിച്ചു എന്നത് കൗതുകകരം. ആറംഗസംഘത്തില്‍ മൂന്നുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 8ഒരു കിലോഗ്രാം വരെയാണ് തൂക്കം. നവംബറില്‍ നടത്തിയ അള്‍ട്രാ സൗണ്ട് സ്കാനിങ്ങില്‍ നാലു ഹൃദയമിടിപ്പുകള്‍ തിരിച്ചറിഞ്ഞതോടെ അപൂര്‍വ പ്രസവത്തിനായി ആശുപത്രി ഒരുക്കം തുടങ്ങി. ജനുവരിയില്‍ നടത്തിയ പരിശോധനിയിലാണ് ഡോക്ടര്‍മാര്‍ ആ സത്യം തിരിച്ചറിഞ്ഞത്, വരുന്നത് നാല്‍വര്‍ സംഘമല്ല. ആറു പേരുടെ കുറച്ചു കൂടി വലിയ സംഘമാണ്. രണ്ടു പതിറ്റാണ്ടോളം ഒരു കുഞ്ഞിക്കാലിനായി കാത്തിരുന്ന ദമ്പതികള്‍ക്ക് ഈ വിവരം ഇരട്ടിമധുരമായി. ദൈവം തന്നപ്പോള്‍ വാരിക്കോരി തന്നു എന്ന ആഹ്‌ളാദമായിരുന്നു ഇവര്‍ക്ക്.
1
പ്രസവത്തീയതി അടുത്തതോടെ ദമ്പതിമാരെക്കാള്‍ ടെന്‍ഷന്‍ ഡോക്ടര്‍മാര്‍ക്കായിരുന്നു. അപൂര്‍വ പ്രസവത്തിനായി 40 അംഗ സംഘത്തെയാണ് സജ്ജമാക്കി നിര്‍ത്തിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. എന്നാല്‍ പ്രസവ തീയതി വരെ കാത്തിരിക്കാന്‍ അജിബോവയുടെ ആരോഗ്യം അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ് കുട്ടികളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. എന്തായാലും ഭയന്നതു പോലെ അപകടം ഒന്നും സംഭവിച്ചില്ല. ആറു കുട്ടികളെയും സുരക്ഷിതമായി പുറത്തെടുത്തു. കഴിഞ്ഞയാഴ്ച അജിബൊളയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുട്ടികള്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. 2013 മാര്‍ച്ചില്‍ ട്രിനിഡാഡിലാണ് ഇതിനു മുന്‍പ് ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍ ജനിച്ചത്. അതില്‍ മൂന്നു പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. എന്തായാലും ലോക മാധ്യമങ്ങളടക്കം ഈ വാര്‍ത്ത കൊണ്ടുപിടിച്ച് ആഘോഷിക്കുകയാണ്.

Related posts