ബെന്നി ചിറയിൽ
ചങ്ങനാശേരി: ഇതര സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ തണ്ണിമത്തൻ കേരളത്തിലേക്ക് വന്നിറങ്ങുന്പോൾ ചങ്ങനാശേരി താലൂക്കിലെ പായിപ്പാടിനും പറയാനുണ്ട് നൂറുമേനി വിളഞ്ഞ തണ്ണിമത്തൻ വിശേഷങ്ങൾ.
ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു തണ്ണിമത്തങ്ങയാണ് പായിപ്പാട് അയിത്തമുണ്ടകം പാടശേഖരത്ത് വിളഞ്ഞത്. പായിപ്പാട് കൊച്ചുപള്ളിക്കു സമീപം അടവിച്ചിറ ജോണ്സണ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പാടത്താണ് ലക്ഷക്കണക്കിനു രൂപയുടെ നല്ല മധുരമുള്ള തണ്ണിമത്തൻ വിളഞ്ഞത്.
15 ദിവസത്തിനിടെ മൂന്നുലക്ഷത്തോളം രൂപയുടെ തണ്ണിമത്തൻ വിറ്റു കഴിഞ്ഞു. ഇനിയും അത്രത്തോളം വിലയ്ക്കുള്ള കായ്കൾ വിൽക്കാനുണ്ടെന്ന് ഈ കർഷകൻ പറയുന്നു.
സ്ഥിരമായി പടവലവും ചീരയുമാണ് ജോണ്സൻ പാടത്ത് കൃഷി ചെയ്തിരുന്നത്. പരീക്ഷണാർഥമാണ് ഇക്കുറി തണ്ണിമത്തൻ നട്ടത്.
ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്ത് തണ്ണിമത്തൻ വിത്ത് 12,000 രൂപയ്ക്ക് വാങ്ങിയാണ് പാടത്ത് നട്ടത്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ കടലപ്പിണ്ണാക്ക്, കോഴിക്കാ ഷ്ഠം തുടങ്ങിയ ജൈവവളങ്ങളാണ് പ്രയോഗിച്ചത്.
തമിഴ്നാട്ടിൽ നിന്നെത്തുന്ന വിഷലിപ്തമായ തണ്ണിമത്തന് കിലോയ്ക്ക് 35 രൂപവരെ വിലയുള്ളപ്പോൾ ജോണ്സണ് വിൽക്കുന്നത് കിലോയ്ക്ക് വെറും 20 രൂപയ്ക്കാണ്.
അറുപതിനും എഴുപതിനും ദിവസത്തിനിടയിൽ തണ്ണിമത്തൻ വിളവെടുപ്പിനു പാകമായെന്നും ജോണ്സണ് ചൂണ്ടിക്കാട്ടുന്നു.
ജോണ്‍സന്റെ തണ്ണിമത്തൻ കൃഷി സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കച്ചവടവും പൊടിപൊടിക്കുകയാണ്. മകൻ നിൻസണും ജോണ്‍സനൊപ്പം പാടത്ത് സജീവമാണ്.