കാഷ്മീരിനും ഉണ്ട് ഒരു ‘ബാറ്റ് വുമണ്‍’ ! കാഷ്മീര്‍ താഴ് വരയില്‍ നിന്നുള്ള ഏക വനിതാ ബാറ്റ് നിര്‍മാതാവ്; ആ ചരിത്രം ഇങ്ങനെ…

വെടിയൊച്ചകള്‍ കാതുകളില്‍ അലയടിക്കുമ്പോഴും റിഫാദ് സധൈര്യം ജോലി തുടരുകയാണ്. കാഷ്മീരിലെ കലാപാന്തരീക്ഷം റിഫാദയുടെ ആവേശം കെടുത്തുന്നില്ല. ആയിരക്കണക്കിന് ബാറ്റുകളാണ് റിഫാദയുടെ ഫാക്ടറിയില്‍ നിന്നും ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് എത്തുന്നത്്. ശ്രീനഗറിലെ നര്‍വാര താഴ്വാരത്തെ റിഫാദ് മസൂദിയുടെ ഉപജീവനമാര്‍ഗമാണ് ഈ ബാറ്റുകള്‍. അതിനെക്കാളുപരി റിഫാദയുടെ ജീവിതമാണ് ഈ ബാറ്റുകള്‍. അതിനാല്‍ തന്നെ കാഷ്മീരിലെ ബാറ്റ് വുമണ്‍ എന്നാണ് റിഫാദ ഇപ്പോള്‍ അറിയപ്പെടുന്നത്.

നാല്‍പതുകാരിയായ റിഫാദ് മസൂദിയുടെ ബാറ്റ് ഫാക്ടറിയില്‍ നിന്ന് ദിവസവും സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ബാറ്റുകളാണ്. 1970-ല്‍ തന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ ആരംഭിച്ച ബാറ്റ് നിര്‍മാണ യൂണിറ്റിന്റെ ചുമതല അദ്ദേഹത്തിന്റെ മരണശേഷം തന്റെ ഇരുപത്തൊന്നാം വയസില്‍ റിഫാദ് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ കാശ്മീര്‍ താഴ്‌വാരത്തില്‍ നിന്നുള്ള ഏക വനിതാ ബാറ്റ് നിര്‍മാതാവായി റിഫാദ്. ഫുട്‌ബോള്‍ കോച്ച് ആയ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും റിഫാദക്ക് ലഭിക്കുന്നതോടെ ബാറ്റ് നിര്‍മാണ യൂണിറ്റ് കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പഴയതിലും പ്രൗഢിയോടെ പ്രവര്‍ത്തനം തുടരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധികയായ റിഫാദക്ക് ഇന്ത്യന്‍ ടീം തന്റെ ബാറ്റുകള്‍ ഉപയോഗിക്കുന്നത് കാണണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ബാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രശസ്തമായ കാശ്മീരി വില്ലോ തടിയിലാണ് റിഫാദിന്റെയും ബാറ്റ് നിര്‍മാണം. ആദ്യകാലത്ത് തന്റെ ബാറ്റ് നിര്‍മാണ യൂണിറ്റിനോട് സ്ത്രീകളടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് കാഷ്മീരി ജനതയുടെ നിലനില്‍പ്പിന് ടൂറിസം മേഖലയോടൊപ്പം ഇത്തരം സംരംഭങ്ങളും ആവശ്യമാണെന്ന് അവരും തിരിച്ചറിയുകയായിരുന്നു.

രാജ്യത്ത് വളരെയധികം പ്രചാരത്തിലുള്ള കായിക വിനോദമാണ് ക്രിക്കറ്റെന്നിരിക്കെ രാജ്യത്തെ പല വന്‍കിട കമ്പനികളും ബാറ്റ് നിര്‍മാണ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുമ്പോഴാണ് റിഫാദിന്റെ ചെറിയ യൂണിറ്റില്‍ നിന്നും പ്രതിവര്‍ഷം 1500ല്‍ അധികം ബാറ്റുകള്‍ വിപണിയിലെത്തിക്കുന്നത്. ഈ ബാറ്റ് വുമണിന്റെ ബാറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ ടീം കളിക്കുന്ന ഒരു കാലം വരുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.

Related posts