തിരുവനന്തപുരം: ഒരുവയസുകാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല.
അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. രണ്ടാമത്തെ കുട്ടി ജനിച്ചതു മുതൽ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ലെന്നും ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
