ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. തലസ്ഥാനമായ കാബൂളിൽ കനത്ത ബോംബ് ആക്രമണം നടത്തി പാക് വ്യോമസേന. കാണ്ഡഹാറിലും ശക്തമായ ബോംബാക്രമണം നടത്തിയിട്ടുണ്ട്.
ആക്രമണത്തിൽ 150ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, തങ്ങളുടെ പ്രത്യാക്രമണത്തിൽ 60ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അവകാശം ഉന്നയിച്ചു.
തങ്ങളുടെ ക്ഷമ പരിധിവിട്ടെന്നും ഇനി പരസ്യമായ യുദ്ധമാണു സംഭവിക്കുകയെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ താവളങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചതായും പാക് മന്ത്രി വ്യക്തമാക്കി.
കാബൂൾ, കാണ്ഡഹാർ, പക്തിയ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം. കാബൂളിലെ രണ്ട് ബ്രിഗേഡ് ആസ്ഥാനങ്ങളും കാണ്ഡഹാറിലെ ഒരു സൈനിക ആസ്ഥാനവും തകർത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയായാണ് തങ്ങൾ അതിർത്തി കടന്ന് ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. പത്തൊൻപതോളം പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും ഒരു പാക് എഫ്-16 വിമാനം വെടിവച്ചിട്ടതായും താലിബാൻ അവകാശപ്പെട്ടു.
മാസങ്ങളായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി തുടരുകയാണ്. പാക്കിസ്ഥാനിൽ ഭീകരാക്രമണം നടത്തുന്ന തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ അംഗങ്ങൾക്ക് അഫ്ഗാൻ അഭയം നൽകുന്നുവെന്നാണ് ഇസ്ലാബാദിന്റെ പ്രധാനപ്പെട്ട ആരോപണം.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളും സമാധാന ശ്രമങ്ങളും ഫലം കാണാത്ത സാഹചര്യത്തിൽ നിലവിലെ സാഹചര്യം സന്പൂർണ യുദ്ധത്തിലേക്കു നീങ്ങുമോ എന്നു നിരീക്ഷിക്കുകയാണ് ലോകരാജ്യങ്ങൾ.
