കസ്റ്റഡിയിലായ യോഗാ ആശാന് ആനയുടെ കരുത്ത് ! ആറ് ആറരയടിപൊക്കം,ആറു പേരെ ഒറ്റയ്ക്കു നിന്നടിയ്ക്കും; ലിഗയുടെ കൊലപാതകി ലഹരിമാഫിയയുടെ പ്രധാനകണ്ണി; കൊലപാതകം മാനഭംഗശ്രമത്തിനിടെ…

തിരുവനന്തപുരം: വിഷാദരോഗത്തിന് ചികിത്സ തേടി കേരളത്തിലെത്തിയ വിദേശ വനിത ലിഗയുടെ കൊലപാതകി കോവളത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനകണ്ണി. മയക്കുമരുന്ന് മാഫിയയുടെ ഇരയാണ് ലിഗ എന്നാണ് ഇപ്പോഴത്തെ നിഗമനം.കസ്റ്റഡിയിലുള്ള യോഗാ പരിശീലകനാണ് മുഖ്യ പ്രതിയെന്നാണ് സൂചന. മറ്റൊരാളും കൊലപാതകത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണമെന്നാണ് ഉന്നത പൊലീസുകാര്‍ നല്‍കുന്ന സൂചന.

ലഹരിമരുന്നു കേസുകളില്‍ സ്ഥിരമായി പ്രതികളാകുന്നവരില്‍ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. തുടക്കത്തില്‍ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകള്‍ എതിരാവുമെന്ന് വ്യക്തമായതോടെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ലിഗയെ മാനഭംഗം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള നീക്കത്തെ ചെറുത്തപ്പോള്‍ കൊലപാതകം. കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. ആരും വരാത്ത സ്ഥലമായതിനാല്‍ മൃതദേഹം കണ്ടല്‍കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അനിലെന്നാണ് യോഗാ പരിശീലകന്റെ പേര്.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയില്‍ എടുത്ത വാഴമുട്ടം സ്വദേശിയെക്കുറിച്ചു ലഭിച്ച സാക്ഷി മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ‘കാരിരുമ്പിന്റെ ശക്തി, ആറാറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാന്‍ ശേഷിയെന്ന മൊഴിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിയത്. ആജാനുബാഹുവായ യോഗാ പരിശീലകന്‍ വാഴമുട്ടം പാറവിള സ്വദേശിയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണു പനത്തുറയിലെ കണ്ടല്‍ക്കാട്. ഇത് മനസ്സിലാക്കിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

നാല്‍പത് വയസുള്ള ഇയാള്‍ യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ്. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് രീതി. കോവളം ബീച്ചില്‍ രാവിലെ സമയങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണ്. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ട പരിചയക്കാരന്‍ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മടങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി മനഃശാസ്ത്രജ്ഞന്റെയും സഹായം പൊലീസ് തേടിയിരുന്നു. സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടര്‍പ്പിലും ചില ശരീര അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തി. ഇവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും.

ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. ലിഗയുടെ മൃതദേഹം നാട്ടുകാര്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രദേശവാസികളില്‍ നിന്നും മൃതദേഹം കണ്ടവരില്‍ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. മൃതദേഹം കണ്ടതിന് സമീപത്താണ് ലിഗയെ ഇവിടെയെത്തിച്ചെന്ന് സംശയിക്കുന്ന ഫൈബര്‍ വള്ളങ്ങള്‍ സൂക്ഷിച്ചിരുന്നത്. വള്ളങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും മൃതദേഹം കണ്ടസ്ഥലം വരെ നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കാടാണ്.

മാത്രമല്ല ഇതിനിടയില്‍ ചാടിക്കടക്കാന്‍ ബുദ്ധിമുട്ടുള്ള തോടുകളും ഉണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വീടുകളിലേക്ക് പോകുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടന്നത്. സ്ത്രീകളുടേതടക്കമുള്ള വസ്ത്രങ്ങളും ചെരിപ്പും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്ന സംഘങ്ങള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ചെന്തിലാക്കരിക്ക് സമീപത്തുള്ള കാടിന്റെ ഒരറ്റത്തായാണ് മൃതദേഹം കണ്ടത്. രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ല എന്ന മൊഴികളും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

പൊലീസ് മൃതദേഹം കണ്ടെത്തിയതിനു ശേഷം ലിഗയെ ഇവിടെവച്ചു കണ്ടു എന്ന മൊഴികളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടും ആ സമയത്ത് ഇവരാരും ഇത്തരം വിവരങ്ങള്‍ അറിയിക്കാത്തതും സംശയാസ്പദമാണ്. കസ്റ്റഡിയിലുള്ളവരടക്കം പലപ്പോഴും ഈ പ്രദേശങ്ങളില്‍ ഒത്തുകൂടാറുണ്ടെന്നും സമീപ വാസികള്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വലിയ ബാഗുകളുമായാണ് സംഘങ്ങള്‍ എത്തുന്നതെന്നും ഇവര്‍ പറയുന്നു. കാടിനുള്ളിലേക്ക് കടക്കാന്‍ പലഭാഗത്തു നിന്നും ചെറിയ വഴികളുമുണ്ട്.പലരും മുമ്പേ തന്നെ മൃതദേഹം കണ്ടിരിക്കാമെന്നും പ്രതികളെ ഭയന്ന് പുറത്ത് പറഞ്ഞതാകാമെന്ന നിഗമനത്തിലാണ ്പോലീസ്.

 

 

Related posts