കാലവര്‍ഷഭീതിയില്‍ നാളികേരമേഖല; കുരുമുളക് മുന്നേറുന്നു

bis-kurumulakuവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കാലാവസ്ഥ മാറ്റം കണ്ട് ഉത്പാദകര്‍ റബര്‍തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ ഒരുക്കുന്നു. ടോക്കോമിലെ സെല്ലിംഗ് പ്രഷര്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളുടെ കരുത്തുചോര്‍ത്തി. കാലവര്‍ഷത്തിന്റെ വരവ് നാളികേര വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ബാധിക്കും, വെളിച്ചെണ്ണവില അടുത്തവാരം ഉയരാം. കുരുമുളക് ഒരു ചുവടു കൂടി മുന്നേറി, റിക്കാര്‍ഡ് വിലയെ ഉത്പാദകര്‍ ഉറ്റുനോക്കുന്നു. ആഗോള സ്വര്‍ണവിപണി തളര്‍ന്നു.

കുരുമുളക്

ടെര്‍മിനല്‍ മാര്‍ക്കറ്റിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുരുമുളകു നീക്കം ചുരുങ്ങി. ലഭ്യത ഉറപ്പുവരുത്താന്‍ വാങ്ങലുകാര്‍ കാര്‍ഷികമേഖലകളില്‍ ഇറങ്ങിയിട്ടും കാര്യമായി ചരക്ക് ലഭിച്ചില്ല. നേരത്തെ ഉറപ്പിച്ച വിദേശ വ്യാപാരങ്ങള്‍ മുന്‍നിര്‍ത്തി മേയ് ഷിപ്പ്‌മെന്റിനായി ചില കയറ്റുമതിക്കാര്‍ ചരക്ക് സംഭരിച്ചു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 72,700 രൂപയായി ഉയര്‍ന്നു. റിക്കാര്‍ഡ് മറികടക്കുമെന്ന വിശ്വാസത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍. വിപണിയിലെ ചലനങ്ങളും ഉത്പാദകര്‍ക്ക് അനുകൂലമാണ്. അതേസമയം, ഇന്തോനേഷ്യയില്‍ സീസണ്‍ അടുത്തു. വിദേശ ഓര്‍ഡര്‍ പിടിക്കാന്‍ അവര്‍ താഴ്ന്ന നിരക്കില്‍ ക്വട്ടേഷന്‍ ഇറക്കാനും ഇടയുണ്ട്. മലബാര്‍ കുരുമുളകുവില ടണ്ണിന് 11,300 ഡോളറാണ്.

റബര്‍

വേനല്‍ മഴ സജീവമായത് റബര്‍ കര്‍ഷകര്‍ക്ക് ആവേശമായി. റബറിന്റെ വിലത്തകര്‍ച്ചയും പ്രതികൂല കാലാവസ്ഥയും മൂലം ആറു മാസത്തിലേറെയായി നിശ്ചലമായിരുന്ന റബര്‍ ടാപ്പിംഗ് മേഖല വന്‍ പ്രതീക്ഷകളോടെയാണ് പുതിയ സീസണ്‍ ഉറ്റുനോക്കുന്നത്. കാലവര്‍ഷത്തിനിടയിലും റബര്‍ വെട്ട് സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ റെയിന്‍ ഗാര്‍ഡുകള്‍ ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഷീറ്റ് വില ഇടിഞ്ഞതു മൂലം പല തോട്ടങ്ങളിലും കഴിഞ്ഞ വര്‍ഷം അവസാനം ടാപ്പിംഗ് നിര്‍ത്തിവെച്ചതാണ്.

കാലാവസ്ഥ അനുകൂലമാകുന്നതോടെ അടുത്ത ദിവസങ്ങളില്‍ റബര്‍ വെട്ട് തുടങ്ങും. ഇതോടെ ലാറ്റക്‌സിനു നേരിടുന്ന ക്ഷാമത്തിന് ആശ്വാസമാവും. ജൂണ്‍ മധ്യതോടെ സംസ്ഥാനത്തെ മുഖ്യവിപണികളില്‍ ഷീറ്റിന്റെ ലഭ്യത ഉയരും. പുതിയ ചരക്കു വരവിനായി കാത്തു നില്‍ക്കുകയാണ് ടയര്‍ കമ്പനികളും ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളും. ഉത്പാദകരുടെ കൈവശം ഇനി കാര്യമായി റബര്‍ സ്റ്റോക്കില്ല. നാലാം ഗ്രേഡ് റബര്‍ 12,800 രൂപയിലും അഞ്ചാം ഗ്രേഡ് 12,600 ലുമാണ്. ലാറ്റക്‌സ് 9,500ല്‍ വ്യാപാരം നടന്നു.

ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളിലെ സെല്ലിങ് പ്രഷര്‍ വിട്ടുമാറിയില്ല. ചൈനീസ് ഡിമാന്‍ഡ് ഉയരാഞ്ഞത് ജപ്പാന്‍, സിംഗപ്പൂര്‍ വിപണികളിലും റബറില്‍ സമ്മര്‍ദ്ദമുളവാക്കി. അവധിവ്യാപാരത്തില്‍ നിക്ഷേപ താത്പര്യം ചുരുങ്ങിയത് ഉത്പാദന രാജ്യങ്ങളില്‍ ഷീറ്റ് വില ഇടിച്ചു. അതേസമയം, ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത് പ്രതീക്ഷ പകരുന്നു. തായ്‌ലന്‍ഡും ഇന്തോനേഷ്യയും പുതിയ ടാപ്പിംഗ് സീസണിന് ഒരുങ്ങുകയാണ്.

വെളിച്ചെണ്ണ

നാളികേരോത്പന്നങ്ങള്‍ക്കു വീണ്ടും തളര്‍ച്ച. വെളിച്ചെണ്ണയ്ക്ക് തുടര്‍ച്ചയായ മുന്നാം വാരത്തിലും മികവ് കാഴ്ചവയ്ക്കാനായില്ല. രാജ്യത്ത് വിദേശ പാചകയെണ്ണകള്‍ക്ക് നേരിട്ട വിലയിടിവ് മുന്‍നിര്‍ത്തി വന്‍കിട മില്ലുകള്‍ വെളിച്ചെണ്ണ വില്പനയ്ക്കു തിടുക്കപ്പെട്ടു. സംസ്ഥാനത്ത് എണ്ണയ്ക്കു പ്രദേശിക ആവശ്യം ഉയരാഞ്ഞത് വില്പന സമ്മര്‍ദ്ദമുളവാക്കി.

കൊച്ചിയില്‍ എണ്ണ 7,800 രൂപയായും കൊപ്ര 5,340 രൂപയായും കുറഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നതോടെ നാളികേര വിളവെടുപ്പ് തടസപ്പെടും. പ്രതികൂല കാലാവസ്ഥ തേങ്ങാവെട്ടിനെ ബാധിക്കുന്നതിനാല്‍ കൊപ്ര കളങ്ങളും നിര്‍ജീവമാകും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ കൊപ്രവില ഉയരാനാണ് കൂടുതല്‍ സാധ്യത. ഇടവപ്പാതിക്കു മുമ്പായി നാളികേര വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഒരുവിഭാഗം കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്.

ചുക്ക്

അറബ് രാജ്യങ്ങള്‍ നോമ്പുകാല ആവശ്യങ്ങള്‍ക്ക് വേണ്ട ചുക്കിനായി ഇന്ത്യയില്‍ എത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതി സമൂഹം. ഉയര്‍ന്ന വില മുന്നില്‍ കണ്ട് ഉത്പാദകര്‍ ചരക്കു സംഭരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ജൂലൈയില്‍ കാലവര്‍ഷമാരംഭിക്കും. മഴ തുടങ്ങുന്നതോടെ അവരും ചുക്ക് ശേഖരിച്ച് തുടങ്ങും. കൊച്ചിയില്‍ മീഡിയം ചുക്ക് 16,500ലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലുമാണ്.

സ്വര്‍ണം

രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനു തളര്‍ച്ച നേരിട്ടെങ്കിലും രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞതിനാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനമില്ല. സംസ്ഥാനത്ത് പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി. ന്യൂയോര്‍ക്കില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 1,272 ഡോളറില്‍നിന്ന് 1,248 ഡോളറിലേക്ക് ഇടിഞ്ഞശേഷം 1,251ലാണ്. രൂപയുടെ മൂല്യം 67.44ലേക്ക് നീങ്ങിയത് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചെലവ് ഉയര്‍ത്തി.

Related posts