അമേരിക്കൻ സന്പദ്ഘടന കരുത്തുനേടും; വളർച്ച കൂടും; അവിടെ വേതനം കൂടും; വിലകൾ കൂടും. അപ്പോൾ പലിശ കൂടും. അതുകൊണ്ട് ഓഹരികൾക്കു വിലയിടിഞ്ഞു. അമേരിക്കയിലും ലോകമെങ്ങും കന്പോളങ്ങൾ ഉലഞ്ഞതിനുള്ള വിശദീകരണം അതാണ്.
വേതനം കൂടി
അമേരിക്കയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന വേതനം സംബന്ധിച്ച റിപ്പോർട്ടിലാണു തുടക്കം. ശരാശരി വേതനവർധന 2.9 ശതമാനമായി എന്നു റിപ്പോർട്ട് കാണിച്ചു. വേതനം ഗണ്യമായി വർധിച്ചാൽ പണപ്പെരുപ്പം ഉണ്ടാകും; വിലക്കയറ്റമാകും. അപ്പോൾ കേന്ദ്രബാങ്കുകൾ പലിശ കൂട്ടും.
ബാങ്ക് പലിശ കൂടുന്പോൾ കടപ്പത്രങ്ങൾക്കും പലിശ കൂടും. അവയുടെ വില കുറയും. അപ്പോൾ ഓഹരികളിൽനിന്നു കടപ്പത്രങ്ങളിലേക്കും സ്വർണത്തിലേക്കും മറ്റും നിക്ഷേപകർ തിരിയും.
ലക്ഷം കോടി ഡോളർ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി പരിഷ്കാരം ഒരുലക്ഷം കോടി ഡോളർ (64 ലക്ഷം കോടി രൂപ) യുഎസ് സന്പദ്ഘടനയിലേക്കു തിരിച്ചുവിടും. കന്പനികളുടെ നികുതിലാഭമാണിത്. കന്പനികൾ അതിലൊരു ഭാഗം ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ ഉപയോഗിക്കും.
ഇതെല്ലാം നേരത്തേ അറിയാമായിരുന്നു. കുറഞ്ഞത് ജനുവരി ആദ്യം മുതൽ. പക്ഷേ ജനുവരിയിൽ ഓഹരികൾ പുതിയ റിക്കാർഡ് കുറിക്കുന്ന തിരക്കിലായിരുന്നു.
എലൻ പറഞ്ഞത്
കഴിഞ്ഞ ബുധനാഴ്ച ഫെഡറൽ റിസർവ് ബോർഡ് പണനയ അവലോകനം നടത്തി. തുടർന്നു സ്ഥാനമൊഴിയുന്ന ഫെഡ് ചെയർപേഴ്സൺ ജാനറ്റ് എലൻ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കൊല്ലം നാലോ അഞ്ചോ തവണ പലിശ കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്കി. ഇതും വെള്ളിയാഴ്ചത്തെ വേതന റിപ്പോർട്ടും കൂടിച്ചേർന്നപ്പോഴാണ് ഓഹരികൾ തകർന്നത്.
അനിവാര്യമായിരുന്ന ഒരു തിരുത്തൽ മാത്രമാണ് ഇപ്പോൾ സംഭവിച്ചത് എന്നു പറയുന്നവരുമുണ്ട്. ഡൗ ജോൺസ് ജനുവരി മൂന്നിനു 25,000 കടന്നതും ജപ്പാനിലെ ഓഹരികൾ പഴയ റിക്കാർഡിലെത്തിയതുമൊക്കെ തിരുത്തലിനുള്ള അവസരമാണ് ഉണ്ടാക്കിയത്. കാര്യമായ തിരുത്തില്ലാതെയാണ് അമേരിക്കൻ വിപണി കഴിഞ്ഞ 400 വ്യാപാരദിനങ്ങൾ കടത്തിവിട്ടത് എന്നതും ശ്രദ്ധേയമാണ്. ഡോണൾഡ് ട്രംപ് ജയിച്ചശേഷം 23.8 ശതമാനമാണ് യുഎസ് ഓഹരി സൂചികകളിലുണ്ടായ വർധന.
കുതിപ്പിനു കിതപ്പ്
അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ ഓഹരികൾ കഴിഞ്ഞ രണ്ടു വർഷമായി കുതിപ്പിലായിരുന്നു. ഈ കുതിപ്പിന് ഒരു കിതപ്പിലൂടെ തിരുത്തൽ ആവശ്യമായിരുന്നു എന്ന് ഇപ്പോൾ പലരും ചൂണ്ടിക്കാട്ടുന്നു.
തിരുത്തലാണെങ്കിൽ കന്പോളപ്രവർത്തകർക്ക് ആശ്വസിക്കാം. അല്പംകൂടി താണിട്ടു വേഗം തന്നെ തിരിച്ചുകയറ്റം തുടങ്ങും. മറിച്ച് തകർച്ചയാണെങ്കിൽ ഉയർച്ച വൈകും.
ഇപ്പോഴത്തേത് തിരുത്തലാണെന്നു ഭൂരിപക്ഷം ഓഹരി വിശകലനക്കാരും വിലയിരുത്തുന്നു. നല്ല ഓഹരികളിൽ നിക്ഷേപിക്കാൻ അവസരമാകുമത്രെ ഇത്. 2017-ലെ അസാധാരണ വേഗത്തിലുള്ള ഉയർച്ച (28 ശതമാനമാണ് ഇന്ത്യൻ ഓഹരിസൂചികകൾക്കുണ്ടായ ഉയർച്ച)യിൽ പങ്കുചേരാൻ പറ്റാത്തവർക്ക് ഈ താഴ്ച അവസരമാക്കാമത്രെ.
രണ്ടു കാരണങ്ങൾ
ഇന്ത്യയിൽ വെള്ളിയാഴ്ച ഓഹരികൾ തകർന്നതു രണ്ടു കാരണങ്ങളാലാണ്. ഒന്ന് കേന്ദ്രം ഏർപ്പെടുത്തിയ മൂലധനാദായനികുതി സംബന്ധിച്ച ആശങ്ക. രണ്ടാമത്തേത് അമേരിക്കൻ ഓഹരിസൂചികകളുടെ അവധിവ്യാപാരം തകർച്ച പ്രവചിച്ചു.
തിങ്കളാഴ്ച ഇന്ത്യൻ വിപണി പ്രായേണ ശാന്തമായിരുന്നത് അമേരിക്കയിലെ വെള്ളിയാഴ്ചത്തെ തകർച്ച ആവർത്തിക്കില്ല എന്ന പ്രതീക്ഷയിലാണ്. പക്ഷ, േ വെള്ളിയാഴ്ചത്തേക്കാൾ വലിയ തകർച്ചയായി തിങ്കളാഴ്ച. ഇന്നലെ ഇന്ത്യൻ വിപണികൾ നാലു ശതമാനം താണ് വ്യാപാരം തുടങ്ങിയത് അമേരിക്കൻ – ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചാണ്. ഉച്ചകഴിഞ്ഞപ്പോഴേക്ക് അമേരിക്കൻ അവധിനിരക്കുകൾ ആശ്വാസകരമായതുകൊണ്ട് സൂചികകൾ നല്ലതുപോലെ തിരിച്ചുകയറി.
മൂലധനാദായനികുതിയെച്ചൊല്ലി ഭയപ്പാട് വേണ്ടെന്നാണു കേന്ദ്രം പറയുന്നത്. പക്ഷേ വിപണി മറിച്ചാണു കരുതുന്നത്. മൂലധനാദായത്തിനു കാലാവധി അനുസരിച്ചുള്ള കിഴിവുകൂടി അനുവദിച്ചാലേ വിപണിക്ക് ആശ്വാസമാകൂ. അതോടൊപ്പം ഓഹരി കൈമാറ്റനികുതി (എസ്ടിടി) തട്ടിക്കിഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
പവലിന്റെ തുടക്കം
ജെറോം പവൽ അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ചെയർമാനായി ചുമതലയേറ്റദിവസമാണ് ഡൗ ജോൺസ് സൂചിക ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് കുറിച്ചത്. അദ്ദേഹമോ യുഎസ് പ്രസിഡന്റ് ട്രംപോ തകർച്ചയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ഒരു ദശകംമുന്പു തുടങ്ങിയ ധനകാര്യ പ്രതിസന്ധിയുടെ കാലത്തേക്കാൾ വളരെയേറെ ശക്തമാണ് അമേരിക്കൻ സന്പദ്ഘടന എന്നാണു സ്ഥാനമേൽക്കും മുന്പ് പവൽ പറഞ്ഞത്. ആ കരുത്തു സംരക്ഷിക്കാനാകും തന്റെ ശ്രമമെന്നും പവൽ പറഞ്ഞു. തുടക്കനാളിലെ വിപണി ചലനങ്ങൾ അദ്ദേഹത്തിനു വെല്ലുവിളിയാകുമോ?
റ്റി.സി. മാത്യു