മണ്‍സൂണ്‍ പതിവിലും മെച്ചമാകുമെന്നു പ്രവചനം

bis-mazhaന്യൂഡല്‍ഹി: ഈ വര്‍ഷം പതിവില്‍ കൂടുതല്‍ മഴ മണ്‍സൂണ്‍ കാലത്തു ലഭിക്കുമെന്നു പ്രവചനം. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കമ്പനിയായ വെതര്‍ റിസ്ക് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാന്തി പ്രസാദിന്റേതാണു പ്രവചനം.
ജൂണ്‍-സെപ്റ്റംബറിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷ) മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഗണ്യമായി കൂടുമെന്ന് അദ്ദേഹം പറഞ്ഞു.

കാലവര്‍ഷത്തിന്റെ ആദ്യമാസമായ ജൂണില്‍ പതിവിലും 25 ശതമാനം കൂടുതല്‍ മഴയാണ് അദ്ദേഹം പ്രവചിക്കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ മഴത്തോത് അല്പം കുറവാകും.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ അല്പം കുറവാകും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ മഴ കിട്ടുമ്പോള്‍ വടക്കുകിഴക്ക് കുറവാണു പതിവ്.ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ മണ്‍സൂണ്‍ പ്രവചനം ഈ മാസാവസാനമാണുണ്ടാവുക. കഴിഞ്ഞ രണ്ടുവര്‍ഷവും രാജ്യത്തു മഴ കുറവായിരുന്നു. 2014-15 ല്‍ 12 ശതമാനവും 2015-ല്‍ 14 ശതമാനവും കുറവാണു മണ്‍സൂണ്‍ കാലത്തു രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി മൂന്നുവര്‍ഷം മഴക്കുറവ് കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ ഇത്തവണ ദീര്‍ഘകാല ശരാശരി മഴ കിട്ടുമെന്നാണു പൊതുപ്രതീക്ഷ.സാധാരണ നിലയിലുള്ള മഴ ലഭിച്ചാല്‍ കാര്‍ഷികോത്പാദനത്തില്‍ ആറു ശതമാനം കുതിപ്പുണ്ടാകുമെന്ന് നീതി ആയോഗിലെ രമേഷ് ചന്ദ് പറഞ്ഞു. വരള്‍ച്ച കഴിഞ്ഞ ശേഷമുള്ള വര്‍ഷങ്ങളില്‍ കാര്‍ഷികോത്പാദനം കുതിക്കുന്നതു പതിവാണ്. കാരണം വരള്‍ച്ച വര്‍ഷം കൃഷിയിറക്കുന്നതും വിളവ് ലഭിക്കുന്നതും കുറയും.

പിറ്റേവര്‍ഷം സാധാരണ ഉത്പാദനം ലഭിച്ചാല്‍പോലും തലേവര്‍ഷത്തേക്കാള്‍ അതു ഗണ്യമായി കൂടുതലായിരിക്കും. 2002-03-ല്‍ വരള്‍ച്ച മൂലം കൃഷി നശിച്ചപ്പോള്‍ കാര്‍ഷികോത്പാദനം 6.6 ശതമാനം കുറഞ്ഞു. പിറ്റേവര്‍ഷം പതിവുപോലെ മഴ പെയ്തു കൃഷി നടന്നപ്പോള്‍ ഉത്പാദന വര്‍ധന ഒമ്പതു ശതമാനമായി.2008-09 ലും 2009-10 ലും കാര്‍ഷികോത്പാദന വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായിരുന്നു. 2010-11 ല്‍ നല്ല മഴ കിട്ടിയപ്പോള്‍ ഉത്പാദന വളര്‍ച്ച 8.6 ശതമാനമായി.

Related posts