സോളാര്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ വീണ്ടും

BIS-SOLARജോധ്പുര്‍: ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ ആവിഷ്കരിക്കുന്ന സോളാര്‍ ട്രെയിന്‍ പരീക്ഷണയോട്ടത്തിനു തയാറെടുക്കുന്നു. ഉത്തര റെയില്‍വേ റീജണില്‍പ്പെട്ട ജോധ്പുരില്‍ നാലു ദിവസത്തിനുള്ളില്‍ സോളാര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നാണ് ഉത്തരറെയില്‍വേ വക്താവ് അറിയിച്ചത്.

ബോഗികള്‍ക്കു മുകളിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പാനലുകളുടെ അനുബന്ധ ഉപകരണങ്ങള്‍ ബോഗികള്‍ക്കുള്ളിലായിരിക്കും. ഡീസലിലും വൈദ്യുതിയിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന എന്‍ജിനിലെ ബോഗികളിലാണ് തയാറാക്കിയിരിക്കുന്നത്. ആറു ബോഗികളുള്ള ഈ ട്രെയിനിന്റെ നിര്‍മാണ ച്ചുമതല നോയിഡ ആസ്ഥാനമായുള്ള ജാക്‌സണ്‍ എന്‍ജിനിയേഴ്‌സ് ലിമിറ്റഡിനായിരുന്നു. 50 കോച്ചുകളില്‍ ഇത്തരത്തില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യന്‍ റെയില്‍വേ 1.57 കോടിയുടെ കരാര്‍ ജാക്‌സണ്‍ എന്‍ജിനിയേഴ്‌സിനു നല്കിയത്.

ഓരോ കോച്ചിന്റെയും മുകളില്‍ 300 വാട്ട് ശേഷിയുള്ള 12 സോളാര്‍ പാനലുകളാണുള്ളത്. ഓരോ കോച്ചിലും ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി 3.6 കിലോ വാട്ട്. കോച്ചിനുള്ളിലെ സിഎഫ്എല്‍ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതിയാകുമെന്നാണു കണക്കുകൂട്ടല്‍.

സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നതുവഴി വര്‍ഷംതോറും കാര്‍ബര്‍ ഡൈഓക്‌സൈഡ് പുറംതള്ളുന്നത് 239 ടണ്ണോളം കുറയ്ക്കാനാകുമെന്നും ഓരോ ട്രെയിനിലും 90,800 ലിറ്റര്‍ ഡീസല്‍ ലാഭിക്കാനാകുമെന്നുമാണ് റെയില്‍വേയുടെ പ്രതീക്ഷ. പരീക്ഷണം വിജയകരമാണെങ്കില്‍ മാത്രമേ മറ്റു ട്രെയിനുകളില്‍ക്കൂടി ഇതു വ്യാപിപ്പിക്കൂ എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ചെന്നൈയില്‍ 30 സോളാര്‍ കോച്ചുകളും അമൃത്‌സറില്‍ 50 കോച്ചുകളും കൈമാറിയിട്ടുണെ്ടന്ന് ജാക്‌സണ്‍ കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 3.90 ലക്ഷം രൂപ മുതല്‍മുടക്കില്‍ രേവാരി-സീതാപുര്‍ പാസഞ്ചര്‍ ട്രെയിനില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചിരുന്നു. സോളാര്‍ പാനല്‍ ഘടിപ്പിച്ച രണ്ടു ട്രെയിനുകള്‍കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നുണ്ട്.

Related posts