പടിയ്ക്ക് പുറത്ത് ! പി.കെ.രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി; വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് നടപടിയെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍

pkകണ്ണൂര്‍: കോണ്‍ഗ്രസിന് തലവേദ സൃഷ്ടിച്ചിരുന്ന കണ്ണൂരിലെ വിമതന്‍ പി.കെ.രാഗേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് നടപടിയെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അബ്ദുള്‍ ഖാദറിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ രാഗേഷ് കണ്ണൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തുണ്ടായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച രാഗേഷിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി രാഗേഷിനെ ഒപ്പം നിര്‍ത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം തുടങ്ങി.

കഴിഞ്ഞ ദിവസം രാഗേഷുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അഴീക്കോടും കണ്ണൂരും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി വന്നത്.

Related posts