പുലിവാലുപിടിച്ച് പോലീസ്! ജിഷയുടെ കൊലപാതകക്കേസില്‍ ജില്ലാ ഭരണകൂടം ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി; ഭീഷണി മുഴക്കിയത് കൂറ്റന്‍ മരത്തിനു മുകളില്‍ കയറി

jishaകാക്കനാട്: ജിഷയുടെ കൊലപാതകക്കേസില്‍ ജില്ലാ ഭരണകൂടം ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മേക്കോണ്‍ മുരുകന്‍ കാക്കനാട് കളക്ടറേറ്റ് കാമ്പസിലെ കൂറ്റന്‍ മരത്തിനു മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. മുരുകന്‍ ആത്മഹത്യാഭീഷണി മുഴക്കിയില്ലെങ്കിലും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. കൈയില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ച് മരക്കൊമ്പുമായി ശരീരം ബന്ധിച്ചു സുരക്ഷിതമായാണ് മരക്കൊമ്പുകള്‍ക്കിടയില്‍ മുരുകന്‍ ഇരുന്നത്.

ഫയര്‍ഫോഴ്‌സുകാര്‍ മുരുകനോട് താഴേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈകാലുകള്‍ വിറയ്ക്കുന്നു, കയര്‍ക്കെട്ട് ഒഴിവായാല്‍ താഴേക്കു വീഴുമെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ വലിയ ലാഡര്‍ മരത്തില്‍ ചേര്‍ത്തുകെട്ടിയശേഷം സാവധാനത്തില്‍ താഴേക്ക് ഇറക്കി മുരുകനെ പോലീസിനു കൈമാറുകയായിരുന്നു.

മരത്തിനു മുകളില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നതായി വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ സ്ഥലത്ത് തടിച്ചുകൂടി. ജിഷ വധക്കേസിലെ പ്രതികളെ എത്രയും വേഗം കണെ്ടത്തുക, ഇത്തരത്തില്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവര്‍ക്ക് വധശിക്ഷ നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ അച്ചടിച്ച ലഘുലേഖയും മുരുകന്‍ വിതരണം ചെയ്തു.

ജില്ലാ കളക്ടറെ നേരില്‍കണ്ട് വിഷയം അവതരിപ്പിക്കണമെന്ന് മുരുകന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അംഗീകരിച്ചില്ല. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ച് പൊതുശല്യക്കാരന്‍ എന്ന കുറ്റത്തിനു കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. തൃക്കാക്കര എസ്‌ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസും തൃക്കാക്കര അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ആര്‍. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റുമാണ് സംഭവസ്ഥലത്തെത്തിയത്.

Related posts