കടലിനടിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ജയ്‌ഷെ ചാവേറുകള്‍ ! ഏതുവിധേനയും ചെറുക്കാന്‍ നാവികസേന;ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

സമുദ്രത്തിനടിയിലൂടെ ഇന്ത്യയിലേക്ക് കടന്ന് ഭീകരാക്രമണം നടത്താന്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നാവികസേനാ മേധാവി വെളിപ്പെടുത്തി. പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണു നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്. ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു. കടല്‍വഴി ഭീകരര്‍ നുഴഞ്ഞുകയറില്ലെന്നു ഉറപ്പുവരുത്തും.

2008ലെ മുംബൈ ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തില്‍ നിലവില്‍ ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ പറഞ്ഞു. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും നാവിക സേന മേധാവി പറഞ്ഞു. കഴിഞ്ഞയാഴ്ച ലക്ഷ്‌കര്‍ ഭീകരന്‍ തമിഴ്‌നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.

Related posts