ശാപമോക്ഷം കാത്ത് തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷന്‍

KKD-POLICESTATIONകുറ്റിയാടി: ഇടുങ്ങിയ ഗോവണിപ്പടികള്‍, നിന്നുതിരിയാന്‍ കഴിയാത്ത മുറികള്‍, പൊടിപിടിച്ച ഫയലുകള്‍ക്കിടയില്‍ കഴിയുന്ന പോലീസ് ഓഫീസര്‍മാര്‍. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷനാണിത്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന് തന്നെ ഏറെ നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ് സ്റ്റേഷന്റെത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ സ്‌റ്റേഷന് സ്വന്തമായി കെട്ടിടം പണിയാന്‍ നടപടികള്‍ ആരംഭിച്ചു. അന്നത്തെ കാവിലുംപാറ പഞ്ചായത്ത് ഭരണസമിതി തൊട്ടില്‍പാലം ടൗണില്‍ തന്നെ കോടികള്‍ വിലമതിക്കുന്ന പതിമൂന്ന് സെന്റ് ഭൂമി സ്റ്റേഷന്‍ നിര്‍മാണത്തിനായി ആഭ്യന്തര വകുപ്പിന് കൈമാറി. ആഭ്യന്തരവകുപ്പ് ഭൂമി ഏറ്റെടുത്ത് എന്നല്ലാതെ യാതൊരു തുടര്‍നടപടികളും കൈക്കൊണ്ടിട്ടില്ല.

അസൗകര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന സ്റ്റേഷന് സ്വന്തമായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിയണമെന്ന് ആവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രിയെയും തലവന്മാരെയും ഒട്ടനവധി തവണ നേരില്‍ കണ്ട് നിവേദനങ്ങള്‍ നല്കിയിരുന്നു.എസ്‌ഐയും വനിതാ പോലീസുകാരുമുള്‍പ്പെടെ 35 ജീവനക്കാരുള്ള സ്‌റ്റേഷനില്‍ കുടവെള്ളത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും വിശ്രമത്തിനും യാതൊരു സൗകര്യവുമില്ല. സ്റ്റേഷനില്‍ ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഇല്ലാതാകുന്നതും പതിവാണ്. ഇടുങ്ങിയ മുറിയില്‍ ഫയലുകള്‍ക്കിടയില്‍ ഏറെ വിഷമിച്ചാണ് പല കേസുകളുടെയും എഫ്‌ഐആര്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി നിലനില്ക്കുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണ് തൊട്ടില്‍പാലം സ്റ്റേഷന്‍. സ്ഥിരമായി സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് പുറമെ സ്റ്റേഷനില്‍ പത്തോളം തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും ഉള്‍പ്പെടുന്നു. സ്റ്റേഷനില്‍ പരാതി നല്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകിച്ചും പ്രായം ചെന്നവര്‍ക്കും, സ്ത്രീകള്‍ക്കും സ്റ്റേഷനില്‍ എത്തിപ്പെടാന്‍ ഏറെ വിഷമിക്കുന്നു. 1986 ല്‍ തൊട്ടില്‍പാലത്ത് സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പോലീസ് സ്‌റ്റേഷന്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. ഏറെ പരാതികള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്ക്ക് മാറിയത്.

പോലീസിന്റെ വാഹനം നിറുത്തിയിടാനും, കസ്റ്റഡിലെടുത്ത വാഹനങ്ങള്‍ സൂക്ഷിയ്ക്കാനും സ്ഥലമില്ലാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. സ്‌റ്റേഷനിലെ വാഹന പാര്‍ക്കിംഗ് കാരണം ഏറെ തിരക്കനുഭവപ്പെടുന്ന കുറ്റിയാടി – തൊട്ടില്‍പാലം – ചുരം റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നു. പുതിയ കെട്ടിടം പണിയാന്‍ സര്‍കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പറഞ്ഞു.

Related posts