ഏറ്റുമാനൂർ: വാഹനം തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ ജയന്റെ (43) മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നു കാട്ടി ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.കഴിഞ്ഞ 10ന് രാത്രിയിലാണ് വയല കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിൽ ജയനെ കണ്ടെത്തുന്നത്.
സുഹൃത്തുക്കൾ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മനഃപൂർവമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പോലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ്. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോയതെന്നും അവിടെവച്ച് ജയനും സുഹൃത്തുക്കളുമായി വഴക്കുണ്ടായെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.മൽപ്പിടുത്തം നടക്കുന്ന ചിത്രങ്ങൾ ജയന്റെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിട്ടുണ്ട്. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവം നടന്നതായി കരുതുന്ന സമയത്ത് ജയന്റെ നിലവിളി അയൽവാസികൾ കേട്ടതായും ബന്ധുക്കൾ പറയുന്നു.
പോലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും അവർ അവഗണിച്ചതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എഫ്ഐആറിൽ ഇക്കാര്യം ഉൾപ്പെടുത്തുകയോ ഈ ദിശയിൽ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഏതോ വാഹനം ഇടിച്ചു വഴിയിൽ കിടന്ന ജയനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
എന്നാൽ പിന്നീട് പോലീസിന്റെ അന്വേഷണത്തിലാണ് സുഹൃത്തിന്റെ ഇന്നോവ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയത്. വാഹനത്തിൽ രക്തക്കറയും അപകടം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.ജയന്റെ ഫോൺ സുഹൃത്തുക്കളുടെ പക്കലായിരുന്നു. ഈ ഫോണിൽ നിന്നും പല വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ഫോൺ പരിശോധിക്കാൻ പോലീസ് തയാറായിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയോ തങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി പാലാ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

