വിയന്ന: ആണവകേന്ദ്രത്തിനു നേർക്ക് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയെന്ന് ഇറാൻ. നതാൻസ് ആണവകേന്ദ്രത്തിനു നേർക്കാണ് ആക്രമണമുണ്ടായതെന്ന് ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിയിലെ (ഐഎഇഎ) ഇറാൻ അംബാസഡർ റേസ നജാഫിയാണ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ, ഇത്തരമൊരു ആക്രമണമുണ്ടായതായി വിവരമില്ലെന്ന് ഐഎഇഎ മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതായുള്ള അവരുടെ വാദം വലിയ നുണ മാത്രമാണെന്നും വിയന്നയിലെ ഐഎഇഎ ആസ്ഥാനത്ത് റേസ നജാഫി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ യുഎസ് കള്ളങ്ങളും തെറ്റായ വിവരങ്ങളും ഉപയോഗിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് യുദ്ധം ആരംഭിച്ചത്. അവർ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും അതൊരു നുണയാണെന്നും റേസ നജാഫി കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിലെ ഏതെങ്കിലും ആണവകേന്ദ്രങ്ങൾ തകർന്നതിന്റെയോ കേടുപാട് സംഭവിച്ചതിന്റെയോ ലക്ഷണങ്ങളില്ലെന്ന് ഐഎഇഎ മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ബഷ്ഹർ ആണവ പ്ലാന്റ്, ടെഹ്റാൻ റിസർച്ച് റിയാക്ടർ തുടങ്ങിയ കേന്ദ്രങ്ങൾക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ല. ഇറാനിലെ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഐഎഇഎ മേധാവി വ്യക്തമാക്കി.
