ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോംഗ് കോടതി ജാമ്യം അനുവദിച്ചത്. 10 മാസമായി ജയിലിൽ കഴിയുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് കോടതി ജാമ്യം നൽകിയത്.
സോഹ്റയിൽനിന്ന് ദമ്പതികളെ കാണാതായതിനു പിന്നാലെ രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി മൊഴി നൽകിയിരുന്നു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്. സോനം മാത്രമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഉൾപ്പെടുത്തി 790 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കോടതിയിലെ ലീഗൽ എയ്ഡ് സെൽ ജാമ്യാപേക്ഷ നൽകിയത്.
താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും സോനം കോടതിയെ അറിയിച്ചു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന സോനത്തിന് ജാമ്യത്തുക കെട്ടിവയ്ക്കുന്നതിനായി പിതാവും ബന്ധുവും ഷില്ലോംഗിൽ എത്തിയിട്ടുണ്ട്.
ഷില്ലോംഗിൽ എത്തിയ ശേഷം സോഹ്റയിലേക്ക് പോയ ദമ്പതികളെ 2025 മേയ് 26നാണ് കാണാതായത്. തുടർന്ന് മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തി. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള കൊക്കയിൽനിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
