തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്. പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപത്മനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റേയും നാമത്തില്‍, ശ്രീകണ്ഠേശ്വരന് അമ്മയപ്പന് നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റെ നാമത്തില്‍’ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
