പരവൂർ: രാജ്യത്തെ തത്സമയ ഡിജിറ്റൽ പേമെന്റ് ശൃംഖലയായ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) വഴി കഴിഞ്ഞ ജൂൺ മാസത്തിൽ നടന്നത് 28.92 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ.നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 22.72 ബില്യൺ (2272 കോടി) ഇടപാടുകളാണ് ഈ ഒറ്റമാസം കൊണ്ട് പ്രോസസ് ചെയ്തത്.
വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മേയ് മാസത്തിൽ യുപിഐ ചരിത്രത്തിലാദ്യമായി 23.20 ബില്യൺ (2320 കോടി) പ്രതിമാസ ഇടപാടുകൾ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. അതിനുശേഷം ജൂണിൽ കലണ്ടർ ദിവസങ്ങൾ 30 ആയി ചുരുങ്ങിയതിനാലാണ് പ്രതിമാസ ആകെ ഇടപാടുകളിൽ നേരിയ കുറവ് (വോളിയത്തിൽ 2.1%, മൂല്യത്തിൽ 3.3%) ദൃശ്യമായത്.
എന്നാൽ പ്രതിദിന ശരാശരി ഇടപാടുകൾ മേയ് മാസത്തിലെ 74.8 കോടിയിൽ നിന്ന് ജൂണിൽ 75.7 കോടിയായി ഉയരുകയാണ് ചെയ്തത്. ജൂണിലെ ശരാശരി പ്രതിദിന ഇടപാട് മൂല്യം 96,405 കോടി രൂപയായിരുന്നു.എൻപിസിഐ പുറത്തുവിട്ട മെയ് മാസത്തിലെ ആപ്പ് തിരിച്ചുള്ള കണക്കുകൾ പ്രകാരം വിപണിയിൽ ഫോൺപെ ഒന്നാം സ്ഥാനം നിലനിർത്തി.
ആകെ ഇടപാടുകളുടെ എണ്ണത്തിൽ 46.26 ശതമാനം വിഹിതവും കൈമാറിയ തുകയുടെ മൂല്യത്തിൽ 49.06 ശതമാനവും ഫോൺപെ വഴിയാണ് നടന്നത്.വോളിയത്തിൽ 32.75 ശതമാനവും മൂല്യത്തിൽ 33.54 ശതമാനവുമായി ഗൂഗിൾ പേ തൊട്ടുപിന്നിലുണ്ട്. വോളിയത്തിൽ 7.91 ശതമാനം വിഹിതവുമായി പേടിഎം ആണ് വിപണിയിൽ മൂന്നാം സ്ഥാനത്ത്. ജൂൺ മാസത്തിലെ ആപ്പ് തിരിച്ചുള്ള കൃത്യമായ വിപണി വിഹിതം എൻപിസിഐ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
എസ്. ആർ. സുധീർ കുമാർ
