കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്.
ഇസ്കോണിന്റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക.
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്’ എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.
സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പോഷകാഹാര പദ്ധതിയിൽ ഇത്തരം ഭക്ഷണരീതികൾ അടിച്ചേൽപ്പിക്കുന്നത് ഉചിതമാണോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ചോദിച്ചു. കുട്ടികളുടെ ആരോഗ്യ ആവശ്യങ്ങളല്ല, മറിച്ച് പ്രത്യേക ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം കനത്തതോടെ, സ്കൂളുകളിൽ പ്രധാന ഭക്ഷണം ഇസ്കോൺ പോലുള്ള ഏജൻസികൾ തയ്യാറാക്കുമ്പോൾ തന്നെ മുട്ട വിതരണത്തിനായി പ്രത്യേക ഫണ്ട് നൽകുന്ന ഒഡീഷാ മാതൃക പശ്ചിമ ബംഗാളും പിന്തുടരാൻ ആലോചിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ സർക്കാർ ബദൽ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ ചർച്ചയാകുമെന്നുറപ്പാണ്.
