സജിയുടെ മരണം: ഞെട്ടല്‍ മാറാതെ പരവൂര്‍

klm-maranamഎസ്.ആര്‍.സുധീര്‍കുമാര്‍
പരവൂര്‍: ചലച്ചിത്ര സംവിധായകന്‍ സജിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പരവൂര്‍ ജനത. ഇന്ന് പുലര്‍ച്ചെ സജി മരിച്ചുവെന്ന വാര്‍ത്ത ഇപ്പോഴും നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നടന്‍ കലാഭവന്‍ മണിയുടെ ദേഹവിയോഗത്തിന്റെ ദുഖം മാറുംമുമ്പേ സജിയും പരലോകത്തേയ്ക്ക് യാത്രയായത് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ജന്മനാടായ പരവൂരിനെ ശോകമൂകമാക്കി.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിനിമാ സംവിധാന രംഗത്ത് സജീവമായിരുന്ന സജി കുറെ നാളുകളായി കൊല്ലം രാമന്‍കുളങ്ങരയിലായിരുന്നു താമസം.എങ്കിലും തിരക്കൊഴിയുമ്പോഴെല്ലാം ഇദ്ദേഹം പരവൂരിലെത്തുമായിരുന്നു. സുഹൃത്തുക്കളെയെല്ലാം നേരില്‍ കണ്ട് രാത്രി വൈകിയായിരിക്കും കൊല്ലത്തേക്കുള്ള മടക്കയാത്ര. നല്ലൊരു സുഹൃത് വലയത്തിന് ഉടമയായിരുന്നു സജി. കൊല്ലത്ത് വാടകയ്ക്ക് താമസിക്കുമ്പോഴും അവിടെയും ഒരുപാട് സൗഹൃദങ്ങള്‍ സജി സ്വന്തമാക്കി. അത്രയ്ക്ക് വ്യത്യസ്ഥനായിരുന്നു സജി.

സുരേഷ് ഗോപിയും മോഹന്‍ലാലും അഭിനയിച്ച ജനകന്‍ എന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ഈ ചെറുപ്പക്കാരനായിരുന്നു. സജിയിലെ സംവിധായക പ്രതിഭ ഏറെ തിളങ്ങിനിന്ന ചിത്രമായിരുന്നു ജനകന്‍. മലയാള സിനിമയില്‍ ഈ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സജി ശ്രദ്ധേയനായി തുടങ്ങിയത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സ്കൂള്‍ ബസ് എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.സ്കൂള്‍ ബസ് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ മകന്‍ അനന്തന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് സജി ശനിയാഴ്ച കൊല്ലത്തെ വീട്ടില്‍ എത്തിയത്.

അവിടെ വച്ച് രക്തസമ്മര്‍ദം കൂടി കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ജനകന്‍ സിനിമ സംവിധാനം ചെയ്തത് എന്‍.ആര്‍.സഞ്ജീവ് എന്ന പേരിലായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ അടക്കമുള്ളവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, കഥപറയുമ്പോള്‍, മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.രഥചക്രം എന്ന സിനിമ നിര്‍മിച്ചിട്ടുമുണ്ട്. പരൂരിലെ ലോട്ടസ് ബേക്കറി ഉടമ പരേതനായ നടരാജന്റെ മകനാണ്. ഭാര്യ ശ്രീദേവി രാമന്‍കുളങ്ങര അഥീന നേഴ്‌സറി ആന്റ് പബ്ലിക് സ്കൂളിന്റെ പ്രിന്‍സിപ്പലാണ്.

വിനീത് ശ്രനിവാസനെ മുഖ്യകഥാപാത്രമാക്കി രണ്ടാമതൊരു സിനിമ സ്വന്തമായി സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു സജി. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുകയുണ്ടായി. മൃതദേഹം ഇന്ന് രാവിലെ 10.15ഓടെ പരവൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ സജിയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി എത്തി. സജിയുടെ നിര്യാണത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.കുറുപ്പ്, കൗണ്‍സിലര്‍ സുധീര്‍ ചെല്ലപ്പന്‍ എന്നിവരും പരവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, ടൗണ്‍ക്ലബ്, ആക്ടീവ്-41, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും അനുശോചിച്ചു.

Related posts