നിലവിളി ശബ്ദവുമിട്ട് തിരക്കേറിയ റോഡിലൂടെ കൂകിപ്പായുന്ന നാലുചക്രങ്ങള്‍ക്ക് മേലെയാണ് അടിയന്തിരചികിത്സ തേടിയുള്ള നമ്മുടെ യാത്ര! എയര്‍ ആംബുലന്‍സുകളുടെ ആവശ്യകതയെപ്പറ്റി അനുഭവം സഹിതം ഒരു ഡോക്ടറുടെ കുറിപ്പ്

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പതിനഞ്ച് ദിവസം പ്രായം മാത്രമുള്ള കൊച്ചുകുട്ടിയേയുമായി ആംബുലന്ഡസ് പാഞ്ഞതും ഒട്ടേറെയാളുകളുടെ സഹകരണത്തോടെ കുഞ്ഞിനെ സുരക്ഷിതമായി കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ അതിസാഹസികമായി നടത്തിയ ഈ ദൗത്യത്തിനുവേണ്ടി ഇത്രയധികം റിസ്‌ക്ക് എടുക്കേണ്ടതുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നു എന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു എയര്‍ ആംബുലന്‍സിന്റെ സഹായം തേടിക്കൂടാ എന്നാണ് പലരും ചോദിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാവുകയാണ് ഡോ. മനോജ് വെള്ളനാട് എഴുതിയ അനുഭവകുറിപ്പ്. അടിയന്തിര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സ് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്.

നാലുവര്‍ഷം മുമ്പാണ്. ഒരു വ്യാഴാഴ്ച ദിവസം. സ്വിറ്റ്സര്‍ലന്റില്‍ നിന്നും കേരളം കാണാനായി കോവളത്തേക്ക് ഒറ്റയ്ക്കു പറന്നുവന്ന അറുപത് വയസടുത്ത് പ്രായമുള്ള ഒരു സ്ത്രീ, റസ്റ്റോറന്റില്‍ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടയില്‍ ബോധം കെട്ട് വീണു. ഹോട്ടലുകാര്‍ അവരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ വലതുവശം പൂര്‍ണമായി തളര്‍ന്നിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമെടുത്ത തലയുടെ സ്‌കാനില്‍ തലച്ചോറിന്റെ ഒരുവശത്തേക്ക് രക്തയോട്ടം പൂര്‍ണമായി നിലച്ച അവസ്ഥ വ്യക്തമായി കാണാമായിരുന്നു. ഉടനെ അവരെ വെന്റിലേറ്ററില്‍ കണക്റ്റ് ചെയ്ത് ഐ.സി.യു.വിലേക്ക് മാറ്റി.

ഹോട്ടലിന്റെ മാനേജര്‍ സ്വിറ്റ്സര്‍ലന്റില്‍ അവരുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞങ്ങള്‍ പാസ്പോര്‍ട്ട് രേഖകളും രോഗവിവരവും മറ്റും എംബസിയെ അറിയിച്ചു. എംബസിയില്‍ നിന്നും എംബസിയിലേക്ക് വിവരങ്ങള്‍ ഇലക്ട്രോണുകളായി പറന്നു. പ്രകാശവേഗതയില്‍ എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്നു. രോഗിയുടെ നില അതേപടി തുടരുന്നു. തലയോട്ടിയില്‍ ഒരോപറേഷന്‍ വേണ്ടതാണ്. പക്ഷെ ആരു സമ്മതം തരും?

പിറ്റേന്ന്, വെള്ളിയാഴ്ച്ച ഉച്ചയ്ക്കിതാ സ്വിറ്റ്സര്‍ലന്റില്‍ നിന്നും ആശുപത്രിയിലേക്ക് ഒരു ഫോണ്‍ കോള്‍. റിസപ്ഷനില്‍ നിന്നും വീണ്ടുമത് തരംഗങ്ങളായി എന്റെ നോക്കിയ 1110-ലേക്ക്. രോഗവിവരങ്ങളും, രോഗിയുടെ അവസ്ഥയുമൊക്കെ ഞാനെന്റെ മലയാളീകൃതമായ ഇംഗ്ലീഷില്‍ മറുതലയ്ക്കലെ സായിപ്പിനോട് പറയുന്നു. അയാളൊരു ഡോക്ടറായിരുന്നു.

‘വി വില്‍ ടോക്ക് വിത്ത് ദി റിലേറ്റീവ്സ് ആന്റ് വില്‍ കോണ്ടാക്റ്റ് യൂ വിത്തിന്‍ ആന്‍ അവര്‍’

അരമണിക്കൂറിനകം സായിപ്പ് വീണ്ടും വിളിച്ചു.

”വി ആര്‍ ടേക്കിംഗ് ഔര്‍ പേഷ്യന്റ് ബാക് ടു ഔര്‍ കണ്‍ട്രി.’

‘ങേ..’ ഞാന്‍ മലയാളത്തില്‍ അന്തംവിട്ടു.

‘ഹോപ് ഷി ഈസ് ഫിറ്റ് റ്റു ട്രാന്‍സ്ഫര്‍ ബൈ എയര്‍ ആംബുലന്‍സ്’

‘ങേ.. ആ.. ആ.. യെസ്, ഷി ഈസ് ഫിറ്റ് ഇഫ് പ്രൊവൈഡഡ് വെന്റിലേറ്റര്‍ അസിസ്റ്റന്‍സ്.’

എന്റെ തലച്ചോറിലേക്ക് ആ സമയങ്ങളില്‍ ഓക്സിജന്‍ ഇരച്ചു കയറുകയായിരുന്നു. സായിപ്പിന്റെ ഇംഗ്ലീഷ് ആക്സന്റ് പ്രോസസ് ചെയ്ത് സാധാരണ ഇംഗ്ലീഷാക്കി, പിന്നെയത് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടത് മനസിലാക്കി, അതിന്റെ മറുപടി മലയാളത്തീന്ന് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത്, അതിനെപ്പിന്നെ ശബ്ദമാക്കി തൊണ്ടവഴി പുറത്തേക്ക് വിടാന്‍ ഒന്നൊന്നര പണിയാണ് പാവമെന്റെ ബ്രെയിനന്ന് ചെയ്തത്. പക്ഷെ ഗുണമുണ്ടായി.

പിറ്റേന്നുച്ചയ്ക്ക് സ്വിറ്റ്സര്‍ലന്റില്‍ നിന്നും ഒരു ചുവന്ന എയര്‍ ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. മൂന്ന് പേരുടെ മെഡിക്കല്‍ ടീമും. റീഗ എന്ന അവിടുത്തെ സ്വകാര്യ, നോണ്‍ പ്രോഫിറ്റ് എയര്‍ റെസ്‌ക്യു ടീമിന്റേതായിരുന്നു അത്. ലീഗല്‍ ഫോര്‍മാല്‍റ്റീസെല്ലാം തീര്‍ത്ത് വൈകുന്നേരത്തോടെ അവര്‍ രോഗിയുമായി സ്വരാജ്യത്തേക്ക് മടങ്ങി.

നോക്കൂ. സ്വിറ്റ്സര്‍ലന്റെവിടെ കിടക്കുന്നു. കേരളമെവിടെ കിടക്കുന്നു. എന്നിട്ടും എത്ര വേഗത്തിലാണ് കാര്യങ്ങള്‍ക്കൊക്കെയൊരു തീരുമാനമുണ്ടായതും അത് പ്രാവര്‍ത്തികമായതും. അന്നത്തെ ഒരന്തം വിടല്‍ ഉള്ളിലെവിടെയോ ഇപ്പോഴും, ഇതെഴുതുമ്പോഴുമുണ്ട്. ആ രാജ്യം അവിടുത്തെ ഒരു പൗരന് നല്‍കുന്ന വിലയെന്തെന്ന് ഞാനിടയ്ക്ക് അന്തം വിട്ടാലോചിക്കും.

ആ വിദേശവനിതയുടെ രോഗത്തിന് ചിലപ്പോള്‍ ആ രാജ്യത്തേക്കാള്‍ മികച്ച ചികിത്സ നമുക്കിവിടെ കൊടുക്കാന്‍ കഴിയും. അതിനുള്ള സൗകര്യങ്ങളും കഴിവുള്ള മെഡിക്കല്‍ ടീമും നമുക്കുണ്ട്. പക്ഷെ നമ്മുടെ രോഗികളിപ്പോഴും നിലവിളി ശബ്ദവുമിട്ടു തിരക്കേറിയ റോഡിലൂടെ കൂകിപ്പായുന്ന നാലുചക്രങ്ങള്‍ക്ക് മേലെയാണ് അടിയന്തിരചികിത്സ തേടിയുള്ള യാത്ര. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറണം. നമുക്കും വേണം എയര്‍ റെസ്‌ക്യു ടീം. നമുക്കും വേണം വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ ആംബുലന്‍സുകള്‍. കാലമതാവശ്യപ്പെടുന്നുണ്ട്. സ്വകാര്യമല്ലാ, സര്‍ക്കാര്‍ വക. നമ്മുടെ സാമ്പത്തികത്തിലൊതുങ്ങുന്ന ചെലവില്‍.

അന്നാ സ്വിസര്‍ലന്റുകാര്‍ തിരികെ പോകും മുമ്പ് രണ്ടു സമ്മാനങ്ങള്‍ തന്നു. പുതിയൊരുതരം ഇംഗ്ലീഷ് പഠിപ്പിച്ചതിന്റെ സന്തോഷമാവും. ഒന്ന് ഒരു പേന. അതെവിടെയോ മിസായി. രണ്ടാമത്തേതാണ് ചിത്രത്തില്‍. കുഞ്ഞനൊരു ടോര്‍ച്ചാണ്. രോഗിയുടെ കൃഷ്ണമണിയുടെ പ്രവര്‍ത്തനമൊക്കെ ചെക്ക് ചെയ്യാന്‍ സൗകര്യപ്രദമായി കൊണ്ടു നടക്കാവുന്ന ഒന്ന്. സോളാറില്‍ പ്രവര്‍ത്തിക്കുന്നതാണ്, വെയിലത്തിട്ട് ചാര്‍ജ് ചെയ്യാം. പിന്നെ അതിലൊരു കുഞ്ഞ് ഹാന്‍ഡിലുണ്ട്, അത് പിടിച്ച് കുറേ കറക്കിയാലും ചാര്‍ജ് കേറും. ഇതിപ്പൊ അങ്ങനെ പ്രവര്‍ത്തിപ്പിച്ചതാണ്.

പറഞ്ഞു വന്നതിത്രേയുളളൂ, എയര്‍ ആംബുലന്‍സ്. നമ്മുടെ സര്‍ക്കാര്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കാന്‍ പറ്റും. ചികിത്സയിലും ചികിത്സാസൗകര്യങ്ങളിലും മാത്രമല്ലാ, ചികിത്സ തേടിയുള്ള യാത്രാ സൗകര്യങ്ങളിലും കേരളം ഒന്നാമതാവട്ടെ. മാതൃകയാവട്ടെ.

Related posts