ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10ൽ കാട്ടാന യുവാവിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് അടിച്ചുകൊന്നു. ബ്ലോക്ക് 10 ലെ താമസക്കാരൻ അനീഷാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം.
മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നു ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടാൾക്കും നേരേ തിരിയുകയായിരുന്നു. ഉറക്കച്ചടവിൽ ആയിരുന്ന ഇരുവരും എന്തുചെയ്യണം എന്നറിയാതെ ഭയന്നുപോയി. ആനയെ കണ്ട് അമ്പിളി ആദ്യം വീടിനുള്ളിലേക്ക് കയറിയെങ്കിലും ഓടുന്നതിനിടയിൽ കാല് തെന്നി അനീഷിന് വേഗത്തിൽ ഓടി മാറാൻ കഴിഞ്ഞില്ല.
വീടിന്റെ പിൻവശത്തേക്ക് ഓടിയെ അനീഷിനെ പിന്തുടർന്നെത്തിയ ആന പിടികൂടുകയായിരുന്നു. വീടിന്റെ പിൻവശത്തു നിന്ന് അനീഷിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്ത് എത്തിച്ച് കല്ലിൽ അടിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഴയാനയാണ് ആക്രമിച്ചത്. അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
വെളിമാനം സ്കൂളിലെ വിദ്യാർഥികളായ അനീഷ, ആദികൃഷ്ണൻ എന്നിവർ മക്കളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആറളം പുനരധിവാസ മേഖലയിൽ പൊലിയുന്ന 15-ാമത്തെ ജീവനാണ് അനീഷിന്റേത്.
