വധുവിന് സര്‍ക്കാരിന്റെ വക വിവാഹ സമ്മാനം 10 ഗ്രാം സ്വര്‍ണം ! അസം സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതിയെക്കുറിച്ചറിയാം…

സംസ്ഥാനത്തെ നവവധുക്കള്‍ക്ക് 10 ഗ്രാം സ്വര്‍ണം വിവാഹ സമ്മാനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് ജനുവരി ഒന്നുമുതല്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍.

ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം (തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ മക്കള്‍ക്ക് ഇത് ബാധകമല്ല) തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം ലഭിക്കുക.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. പദ്ധതി വിവാഹ രജിസ്ട്രേഷന്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകും മുമ്പെയുള്ള വിവാഹം തടയാന്‍ സഹായിക്കുകയും ചെയ്യും. ‘ഇത് ഒരു മതേതര പദ്ധതിയാണ്. സ്വര്‍ണം നേരിട്ട് വധുവിന് നല്‍കില്ല. രജിസ്ട്രേഷനും, വെരിഫിക്കേഷനും ശേഷം പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 30,000 രൂപ നിക്ഷേപിക്കും.

ഇതുപയോഗിച്ച് സ്വര്‍ണം വാങ്ങിയതിന്റെ രസീത് പെണ്‍കുട്ടി സമര്‍പ്പിക്കുകയും വേണം. മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഈ പണം ചെലവഴിക്കാനാവില്ല. ബാലവിവാഹം തടയുന്നതിനും സ്ത്രീശാക്തീകരണത്തിനും പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നവംബറില്‍ ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. വളരെ നല്ല കാര്യം എന്നാണ് പലരും ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

Related posts