വഡോദര: തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും.
വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി.
കരുത്തുറ്റ ടീം
സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ 48.33 ശരാശരിയിൽ 290 റണ്‍സ് താരം നേടി. നദിനെ ഡി ക്ലർക്ക് 7.25 ഇക്കോണമിയിൽ 15 വിക്കറ്റുമായി ബൗളിംഗിൽ പ്രതീക്ഷ പകരുന്നു. ഓൾറൗണ്ടറായ നദിനെയുടെ മികച്ച സീസണാണിത്. മന്ദാനയ്ക്ക് പിന്നിൽ 42.00 ശരാശരിയിൽ ബാറ്റിംഗിലും തിളക്കമുള്ള പ്രകടനമാണ് താരം നടത്തുന്നത്.
ലിസല്ലെ ലീ ആണ് ഡൽഹിയുടെ ടോപ് സ്കോറർ. 31.44 ശരാശരിയിൽ 283 റണ്‍സ് ലീ ഇതിനകം നേടി. 141.50 പ്രഹരശേഷിയിലാണ് താരം തകർത്തടിക്കുന്നത്. 16 വിക്കറ്റുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള നന്ദിനി ശർമയ്ക്കാണ് ഡൽഹിയുടെ ബൗളിംഗ് ആക്രമണ ചുമതല. ഓപ്പണർ ഷഫാലി വർമയും ലോറ വോൾവർട്ടുമടങ്ങുന്ന ബാറ്റിംഗ് നിര ഡൽഹിയുടെ കരുത്ത് കൂട്ടും. ബൗളിംഗിൽ 21കാരി ചരണി 14 വിക്കറ്റുമായി ഡൽഹിക്കായി ശ്രദ്ധേയ പ്രകടനം നടത്തുന്നു.
രണ്ടാം വട്ടം
ബംഗളൂരുവും ഡൽഹിയും രണ്ടാം തവണയാണ് ഡബ്ല്യുപിഎൽ ഫൈനലിൽ മാറ്റുരയ്ക്കുന്നത്. 2024 സീസണ് ഫൈനലിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ഡൽഹിയെ പരാജയപ്പെടുത്തി കന്നി കിരീടം ഉയർത്തി. മൂന്ന് തവണ റണ്ണേഴ്സ് അപ്പായ ഡൽഹി ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ആറ് ജയത്തോടെ 12 പേയിന്റുമായി പട്ടികയിൽ ഒന്നാമതായാണ് ബംഗളൂരു ഫൈനൽ പ്രവേശനം നേടിയത്.
നേർക്കുനേർ
ഇരു ടീമും ഒന്‍പത് തവണ നേർക്കുനേർ പോരാടി. ആറ് വിജയവുമായി ഡൽഹി മേധാവിത്വം പുലർത്തുന്നു. മൂന്ന് വിജയം മാത്രമുള്ള ബംഗളൂരു 2024ൽ ഡൽഹിയെ ഫൈനലിൽ തകർത്ത് കപ്പുയർത്തിയ ചരിത്രവും ഉണ്ട്. സമീപകാല പ്രകടനത്തിലും ബംഗളൂരുവിന് മുൻതൂക്കമുണ്ട്. അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരത്തിൽ മൂന്നിലും ജയം ബംഗളൂരുവിനായിരുന്നു.
